Monday, April 21, 2014

മരണം കടന്നുവരുന്നേരം

ഇരുള്‍പ്പുതപ്പ് വാരിച്ചുറ്റി
വരാന്ത
തണുത്തുറഞ്ഞു കിടക്കുന്നു.
മിന്നാമിനുങ്ങിവെട്ടം പോലും
ഉപേക്ഷിക്കപ്പെട്ട
രാത്രിയിലേക്ക്
കണ്ണുംനട്ട്,
ചാരുകസേരയില്‍ അമര്‍ന്ന്,
കവിത
ദീര്‍ഘനിശ്വാസം വിടുന്നു.
വൃദ്ധമനസ്സിന്റെ
കുറുങ്ങല്‍പോലെ
കഫംകെട്ടിയ തൊണ്ടയനക്കി
മരണം
ഇരുട്ടിന്റെ പായച്ചുരുളില്‍നിന്നും
തലപൊക്കി നോക്കുന്നു.
നാഴികമണിയില്‍
സൂചികള്‍
ഭ്രാന്തവേഗത്താല്‍
കറങ്ങുന്നു; തിരി കെട്ടുപോയ
ഒരു വിളക്ക്
തേങ്ങിതേങ്ങി കരയുന്നു.
പിന്നെ-
പതുങ്ങിയ ശബ്ദത്തില്‍
'രാമ', 'രാമ'
എന്നു ചൊല്ലുന്നു.

1 comment:

സൗഗന്ധികം said...

കവിത മരിക്കാതിരിക്കട്ടെ.

ജീവനുള്ള കവിത


ശുഭാശംസകൾ.....