Wednesday, July 17, 2013

ഓര്‍മ്മത്താള്‍













ഓര്‍ക്കുവാനില്ലെനിക്കേറെയൊന്നും
ഓര്‍ക്കാതിരിക്കലാണേറെയിഷ്ടം
ഓര്‍ത്തുപറയേണ്ടതല്ലിതെന്നാകിലും
ഓര്‍മക്കുറിപ്പിലെയാദ്യത്തെ താളിത്‌

വിസ്‌മ്രുതമാകുമെന്‍ നാട്ടിടസ്ഥലികളില്‍
വിശ്രാന്തിതേടിയിനിയെത്തില്ല ഞാന്‍;
വെയില്‍പ്പൂക്കള്‍ചിതറുന്ന കാവിന്‍ മണല്‍-
പ്പായമേലിരിക്കില്ലിനിയൊട്ടുനാളും

അലസമൊരു കാറ്റിന്‍ തലോടലിലിളകുമാ-
മരിമണിത്തലപ്പൊന്നിറുത്തെടുത്ത്‌
വെറുമൊരു ചിന്തതന്‍ കൊച്ചുനുറുങ്ങിനോടൊപ്പം
കൊറിക്കില്ലിനിയൊരുനാള്‍

വയല്‍വരമ്പില്‍ത്തെന്നി, ത്തെന്നീനടക്കവേ,
വളയിട്ടകൈയ്യൊന്നില്‍ തെരുകിപ്പിടിക്കവേ,
ചേറും ചെളിയുമൊരുന്മത്ത കൌതുകം!!!
ചേര്‍ത്തുവെയ്ക്കില്ല, ഞാനിനിയതുപോല്‍

ഇരുളിന്റെ പായല്‍വകഞ്ഞു മാറ്റി
ഈറന്‍മുടിച്ചുരുള്‍ മറവിലായി
ഇളകുമോരോളപ്പരപ്പില്‍മെല്ലെ
ഇതളിട്ടുണര്‍ന്നൊരെന്‍ മോഹപുഷ്പം

നിമിഷദലങ്ങളിലൊത്തുചേര്‍ന്നു
നിരവദ്യസുന്ദരകാമനകള്‍
കതിരൊളി തൂകുന്നൊരമ്പിളിയോ
കതിരിട്ട പാടത്തൊളിച്ചുനിന്നു

കാവിലെ പൂഴിമണല്‍പ്പരപ്പില്‍
നാഗക്കളമൊന്നെഴുതി നമ്മള്‍
നാണിച്ചുനിന്നൊരു പാലമരത്തില്‍-
നിന്നാദ്യത്തെ പൂവ്‌ കൊഴിഞ്ഞുവീണു

പൂവുകള്‍ പിന്നെ,ത്രയോ കൊഴിഞ്ഞു;
പാലമരം തണല്‍ശയ്യ നീര്‍ത്തി
പാതിരാപുള്ളിന്റെ പാട്ടുകേട്ട്‌,
പാരം മറന്നു മയങ്ങി നമ്മള്‍

ഓര്‍മയിലുണ്ടെനിക്കിപ്പോഴുമാരാവി-
ന്നോര്‍മയിലാകെ നടുങ്ങുന്നു ഞാന്‍
മാറില്‍ മുഖംചേര്‍ത്തുറങ്ങി, നീയുണരാതെ,
മമജീവനാളം പൊലിഞ്ഞുപോയി

കാവൊഴിഞ്ഞു; പായല്‍ക്കുളമൊഴിഞ്ഞു
കതിരണിപ്പാടവും പോയ്മറഞ്ഞു
നാഗക്കലിതീണ്ടി നീ മറഞ്ഞു
നാടുവിട്ടെങ്ങോ ഞാനലഞ്ഞു

പാതകള്‍; ജീവിതപ്പാതകള്‍; നീളുമീ-
യാത്രയൊടുങ്ങുന്ന നാള്‍വരേയ്ക്കും
ചേര്‍ത്തുവെയ്ക്കുന്നു ഞാനെന്റെയീ-
ചേതനയോടൊത്തു നിന്റെ നിശ്വാസങ്ങളും

ഓര്‍ക്കുവാനേറെയില്ലെങ്കിലും എന്നുടെ
ഓര്‍മക്കുറിപ്പിലെയാദ്യത്തെ താളിത്‌
ഓര്‍ത്തുപറയേണ്ടതല്ലിതെന്നാകിലും
ഓര്‍മക്കുറിപ്പിലെയാദ്യത്തെ താളിത്‌

Saturday, June 22, 2013

കടല്‍

ഈ മഴക്കാലത്ത്‌
ഒരു നനുത്ത സ്പര്‍ശമായ്‌ 
നിണ്റ്റെ വിരല്‍ത്തുമ്പുകള്‍!!! 
 പരസ്പരം കൈകള്‍ കോര്‍ത്ത്‌,
നാമിരുന്നു... 

പുറത്ത്‌,
ആര്‍ത്തിരമ്പുന്ന കടല്‍. 
ഒരോ തിരയും 
തീരത്തെ കെട്ടിപ്പുണര്‍ന്ന്‌, 
നുരയടങ്ങി, 
പതഞ്ഞമര്‍ന്ന്‌,
തിരിച്ചുപൊയ്ക്കൊണ്ടിരുന്നു... 

പുറത്ത്‌,
തിമിര്‍ത്തു പെയ്യുന്ന മഴ. 
നമ്മുടെ വേനല്‍വിഷാദങ്ങള്‍ക്കുമേല്‍ 
കുളിരായ്‌ 
സാന്ത്വനമായ്‌
പെയ്തുകൊണ്ടേയിരുന്നു... 

കാറിനുള്ളില്‍ തണുപ്പ്‌
ചൂളം വിളിക്കുന്നുണ്ടായിരുന്നു!!! 
എന്നിട്ടും
സിരകളിലാകെ പടര്‍ന്നുകയറിയ ചൂട്‌,
നീയും ഞാനുമറിഞ്ഞു... 
ഒന്നും മിണ്ടാതെ- 
പരസ്പരം നോക്കാതെ- 
പ്രേമത്തിണ്റ്റെ 
നോവും ചൂടും
നാമറിഞ്ഞുകൊണ്ടേയിരുന്നു.

Wednesday, January 30, 2013

തേന്‍മാവിന്റെ ദുഃഖം















അകലെയൊരു നിഴലായ് നീ മറഞ്ഞു
നിന്റെ വിധുരമാം ഓര്‍മയില്‍ ഞാനുലഞ്ഞു
ഹൃദയമണിവീണതന്‍ തന്തി തേങ്ങി
എന്റെ അരിമണിപ്രാവിന്നകന്നുപോയി

കൂരമ്പുകൊണ്ടാരാ ചിറകൊതുക്കി- എന്റെ
നെഞ്ചിന്‍ ചൂടേറ്റുറങ്ങിയ നാള്‍
കണ്ണിമ ചിമ്മാതെ ചേര്‍ത്തു പിടിച്ചു ഞാന്‍
ചുംബനപ്പൂക്കളാല്‍ മൂടി നിന്നെ

മുറിവുണങ്ങി; നിന്റെ ചിരി കിലുങ്ങി- എന്റെ
കരളിലെ തേന്‍മാവ് പൂത്തുലഞ്ഞു
ചില്ലയൊതുക്കി ഞാന്‍ കൂടൊരുക്കി- നിന്നെ
കൈപിടിച്ചേറ്റുവാന്‍ മനമൊരുക്കി

ദൂരെയൊരു ചിറകടിയൊച്ച മുഴങ്ങി-യെന്‍
ചാരത്തിരുന്നു നീ കണ്‍മിഴിച്ചു
കൂരിരുള്‍ മൂടിയെന്‍ കണ്‍കളില്‍; കണ്ടു ഞാന്‍
മാരിവില്‍ വര്‍ണങ്ങള്‍ നിന്‍ മിഴിയില്‍

കൊക്കുരുമ്മി; തമ്മില്‍ മനമിണങ്ങി- മെല്ലെ
കൂടുവിട്ടെങ്ങോ പറന്നുപോയി
ഒരുചെറുതൂവല്‍ കൊഴിഞ്ഞുവീണെത്രയോ
രാവുകള്‍ പിന്നെ കടന്നുപോയി

ഇനിയത്തെ പുലരിയീ രാവെനിക്കേകിയ
ഇരുളില്‍ കറയൊന്നു മായ്ച്ചിടുമോ?
ഇനിയെന്റെയാകാശച്ചെരുവിലായര്‍ക്കന്റെ
ഇഴ കീറിയെത്തുന്ന വെട്ടം പരക്കുമോ?

അകലെ നിന്നെന്റെയായരിമണിപ്രാ-
വൊന്നരികെയെന്‍ ചില്ലയിലെത്തിടുമോ?
കുളിരോലുമീറന്‍ തളിരിലത്തുമ്പിലെ
നറുകണമാവോളം നുകര്‍ന്നിടുമോ?

കാത്തുനില്‍ക്കുന്നു ഞാനീ വനപാതയില്‍
കാതരമാമീറന്‍ മിഴികളോടെ,
നീ വരാതിരിക്കില്ലയെന്നോര്‍ത്തു ഞാന്‍
നില്‍ക്കുന്നു; നിശ്ചലമീസ്നേഹതീരേ...


Monday, December 31, 2012

മകളേ നിനക്കായി...

ഒരു തേങ്ങലിനൊപ്പമാണ്
ഈ വര്‍ഷാന്ത്യചിന്തകള്‍!
സൂര്യന്‍
മറഞ്ഞുകഴിഞ്ഞു;
ഇരുളാണ് ചുറ്റിനും...

ഉത്സവരാവിന്റെ
പതിവു പല്ലവികളുമായി
യുവത്വം തെരുവുകളില്‍
തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു...
നക്ഷത്രങ്ങള്‍ ഇമചിമ്മുന്ന
ആകാശച്ചെരുവില്‍
പൊട്ടിച്ചിതറുന്ന ആഘോഷപൂത്തിരികള്‍
രാവിനെ വാരിപ്പുണരുന്നു...

ചിരിക്കുന്ന മുഖങ്ങളെ നോക്കി
ഞാനിരിക്കുന്നു,
ചിരി മറന്ന ചേതനയുമായി...

മനസ്സില്‍ ഒരു പെണ്‍കുട്ടി-
കെട്ടുപോയൊരു കരിന്തിരിപോല്‍
പുകഞ്ഞു നീറുന്നു...
വെറിയടങ്ങിയ മൃഗതൃഷ്ണകള്‍
നാളെത്തെ പ്രഭാതത്തെ
കുമ്പസാരക്കൂടാക്കുമോ?
അറിയില്ല...
എരിഞ്ഞടങ്ങിയൊരാ-
ചിതയില്‍നിന്നുയിരാര്‍ന്ന
അഗ്നിനാളങ്ങളെന്റെ
കരളില്‍ തീപ്പന്തമാകുന്നു...

മാപ്പു നല്‍കാനാകാത്ത
മനസ്സുമായി
ഞാനിരിക്കുന്നു;
ഞാനുമൊരച്ഛനാണ്;
ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍!
തണുത്തുറഞ്ഞ തെരുവോരങ്ങളില്‍,
ഡിസംബറിന്റെ ഈ അവസാനരാവില്‍,
കത്തിച്ചുവെച്ച മെഴുതിരിനാളംപോലെ
എന്റെ മനസ്സും വിറയ്ക്കുന്നു...
ഇനിയെന്റെ നാളെകളില്‍
എന്റെ മനസ്സിനൊപ്പം
നീയുമുണ്ട്...
്എന്റെ കുഞ്ഞേ
എന്റെ മകളെപ്പോലെ
ഇന്നു ഞാന്‍ നിന്നെ സ്നേഹിക്കുന്നു;
നിനക്കായൊരു തേങ്ങല്‍
ബാക്കിവെയ്ക്കുന്നു...

Tuesday, December 18, 2012

വെടിയുണ്ടകള്‍ക്കും ദൈവത്തിനും സ്തോത്രം

നക്ഷത്രങ്ങള്‍ ചിരിക്കുന്നില്ല;
മുകളില്‍-
ആകാശക്കൊട്ടാരത്തില്‍
ദൈവം കറുത്ത മുഖംമൂടിയുമായ്
വെറുതെയിരിക്കുന്നു...
താഴെ-
തുളഞ്ഞുകയറിയ വെടിയുണ്ടകളേറ്റ്
ഞങ്ങളുടെ കുഞ്ഞുങ്ങള്‍
എന്തിനെന്നറിയാതെ ഉറങ്ങുന്നു...
ഈ രാത്രിയും
ഇനി എല്ലാ രാത്രികളും
കണ്ണീരിന്റേത്...

ദൈവമേ-
കൊഴിഞ്ഞുവീഴുന്ന ഓരോ പൂവിലും
നിന്റെ നാമം പതിഞ്ഞിരിക്കുന്നു...
വിടരുന്നതിനുമുമ്പേ;
ചവിട്ടിയരക്കപ്പെടുന്നതിന്റെ വേദനയിലും
നിന്റെ സ്തോത്രം മുഴങ്ങുന്നു...
നീ-
എന്റെ കുഞ്ഞുങ്ങളെ
രക്ഷിക്കാഞ്ഞതെന്ത്?

ഓരോ വെടിയൊച്ചയിലും
അശാന്തിയുടെ ഈ സ്വര്‍ഗകവാടം
വിറകൊള്ളുന്നു...
പാപം കയറ്റുമതി ചെയ്യുന്നവര്‍ക്കും
പാപികളെ ഊട്ടുന്നവര്‍ക്കും
മരണത്തിന്റെ ശിക്ഷ നീ മറക്കുന്നു...
മൂടിക്കെട്ടിയ നിന്റെ കണ്ണുകളില്‍നിന്നും
ഇറ്റുകണ്ണീര്‍,
എന്റെ കുഞ്ഞുങ്ങള്‍ക്കായി
വീഴ്ത്താഞ്ഞതെന്തേ?

സ്വാതന്ത്യ്രത്തിന്റെ ഈ പറുദീസയില്‍
ഞങ്ങള്‍-
തോക്കുകള്‍ക്കുനേരെ കൈനീട്ടുന്നു;
വെടിയുണ്ടകളെ ലാളിക്കുന്നു;
അനാഥമാക്കപ്പെടുന്ന ഓരോ കുടുംബത്തിനായും
ഞങ്ങള്‍ നിന്റെ സ്തോത്രം ഉറക്കെ ചൊല്ലുന്നു;
നീ മറന്ന ഞങ്ങളുടെ
സഹോദരങ്ങള്‍ക്കായി;
ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കായി;
ഇനി-
തോക്കുകള്‍ പരിചകളാക്കുന്നു...
സ്തോത്രം... സ്തോത്രം...


Thursday, November 29, 2012

വാക്കുകളുടെ ചരമഗീതം


ഇനി എന്താണ് പറയാനുള്ളത്?
അടര്‍ന്നുവീഴുന്ന
മഞ്ഞുതുള്ളിയുടെ തേങ്ങല്‍
വെറുതെ പൊട്ടിച്ചിതറുന്ന പോലെ
എന്റെ വാക്കുകള്‍...
ഇനി എന്താണ് ബാക്കിയുള്ളത്?
ഉപചാരമാകുന്നൊരിഷ്ടത്തിനപ്പുറം
ഒന്നുമില്ലെന്നറികെ-
ഇനി എന്താണ്?

വേലിയിറക്കമാകുന്നു...
തന്നതെല്ലാം അവിടെതന്നെ
അവശേഷിപ്പിച്ച്;
ഒന്നുമേറ്റുവാങ്ങാനില്ലാതെ
മടങ്ങുന്നു;
ഉള്ളിലേക്ക്,
ഉള്ളിലേക്ക്,
അഗാധമാമൊരീ ഇരുള്‍ച്ചുഴിയിലേക്ക്...

ആരാണ് നീയെനിക്കെന്നറിയാതെയല്ല
നീ മടങ്ങുന്നതെന്നറിയുന്നു ഞാന്‍;
ജന്മാന്തരങ്ങള്‍ക്കുമപ്പുറത്തെങ്ങോ
നിഴല്‍ച്ചിത്രങ്ങളായ് നാമിരുന്നിരിക്കാം;
ഒരുവേളയെന്റെയീ നെഞ്ചില്‍ തലചായ്ച്ച്
ഒരുപാട് സ്വപ്നങ്ങള്‍ കണ്ടിരിക്കാം;
വിരലുകളൊന്നായ് മുറുകെപ്പിടിച്ചാ-
ദൂരങ്ങളൊക്കെയും കടന്നിരിക്കാം;
അകലുവാനാകാതെയോതോ വഴിവക്കില്‍
വിങ്ങും മനസ്സുമായ് നിന്നിരിക്കാം...

ഇവിടെ-
ഇന്ന്-
നീയെനിക്കന്യയാകുമ്പോള്‍;
എന്റെ കിനാക്കളെ
ചിതയിലേറ്റുമ്പോള്‍;
ഒരു കുഞ്ഞരിപ്രാവെന്റ
കരള്‍ക്കൂടിനുള്ളില്‍
കുഞ്ഞിളംചുണ്ടാല്‍
കൊത്തിമുറിക്കുമ്പോള്‍;
ഇറ്റുവീഴില്ലൊരുതുള്ളിയുമെന്റെ
വറ്റിവരണ്ടൊരീ കണ്ണുകളിലൂടവേ;
നൊന്തുപിടയില്ലെന്റെയീ ഹൃത്തടം
നോവറിയാതെ മരിക്കുന്നു ഞാന്‍...

Monday, November 26, 2012

പ്രണയം

എന്റെ കണ്ണുകളില്‍
എന്തിനാണ് നീ നനവ് പടര്‍ത്തിയത്?
എന്റെ സ്വപ്നങ്ങളില്‍
എന്തിനാണ് നീ കൂടൊരുക്കിയത്?
ഇന്നലെകളെന്നില്‍ കുടഞ്ഞിട്ട വേര്‍പ്പുനീ-
രെന്തിനാണ് നീ തുടച്ചുമാറ്റിയത്?

ഇരുളിന്റെ ഈ മഹാമൌനത്തിലൊരു ചെറു-
സ്വരബിന്ദുവായ് നീ വന്നതെന്തേ?
കെട്ടുപോയെന്നുനിനച്ചൊരാ ചെറുതിരി-
ക്കിത്തിരിവെട്ടമായ് വന്നതെന്തേ?
പിടയുമെന്‍ ജീവന്റെയുള്‍ത്തുടിപ്പാ-
യൊരു താളമായ്; ജീവനമന്ത്രമായി;
എന്തിനു വന്നു നീ, സ്വപ്നകന്യകേ,യീ-
മരുഭൂവിലമൃതവര്‍ഷമായി?

ഇന്നലെവരെയെന്റെ
നിനവുകളില്‍
രാക്കിളി പാട്ടൊന്നും പാടിയില്ല;
ഇന്നലെവരെയെന്റെ
കനവുകളില്‍
പാലൊളിച്ചന്ദ്രിക ചിരിച്ചുമില്ല;
മിഴിചിമ്മിയൊരുചെറുതാരവുമെന്നുടെ
കരളിലേക്കുറ്റുനോക്കിയില്ല;
ഒരുനിശാഗന്ധിയുമെന്റെ പൂന്തോപ്പില്‍
സൌരഭ്യമേകിയുണര്‍ന്നുമില്ല...

ഒരു പാഴ്തടിപോലെ
ഞാനലഞ്ഞു;
ജീവിതസാഗരതിരയിലൂടെ;
ചുഴികളില്‍ മുങ്ങിയും പൊങ്ങിയും; കൊടും-
കാറ്റിലുലഞ്ഞും മറിഞ്ഞും
കരയേതെന്നറിയാതലഞ്ഞും
തിരപ്പുറത്തലസം കിടന്നും; ഞാനെന്റെയീ
ജീവിതം വെറുതെയറിഞ്ഞു...

അറിഞ്ഞില്ല; ഞാനെനിക്കന്യമാണെന്നു
നിനച്ചൊരീ സ്നേഹപ്രവാഹത്തെ
അറിഞ്ഞില്ല; ഞാനെന്റെയുള്ളിലെ
നനവാര്‍ന്നൊരീ മഞ്ഞുതുള്ളിയെ
അറിഞ്ഞില്ല; ഞാനീ മുത്തും പവിഴവും
കോര്‍ത്തൊരുക്കുന്നൊരെന്‍ ജീവിതത്തെ
അറിഞ്ഞില്ല; ഞാനെന്റെ ഹൃത്തിനെ-തെല്ലും
അറിഞ്ഞില്ല ഞാനീ പ്രണയാര്‍ദ്രചിന്തയെ

വന്നു നീ-
നവ്യസുഗന്ധമായി;
വന്നു നീ-
അമൃതധാരയായി;
വന്നു നീ-
ഇളം തെന്നലായി;
വന്നു നീ-
വഴിവിളക്കായി...

ഏഴുനിറങ്ങളില്‍ മുക്കി ഞാനീ-
ഈറത്തുണ്ടുകളൊരുക്കിവെയ്ക്കാം;
അകലെയെന്നാകാശച്ചെരുവില്‍ നിനക്കായ്
ആത്മാനുരാഗകുടീരമൊരുക്കാം;
അവിടെന്റെ ഹൃദയം നിനക്കു നല്‍കാം
അവിടെന്റെ സ്നേഹം നിനക്കു നല്‍കാം

വരിക-
ഈ മണല്‍ക്കാടിനുമപ്പുറം,
ഈ മഹാസാഗരത്തിനുമപ്പുറം,
നമ്മുടെ
മുന്തിരിത്തോപ്പില്‍;
പരസ്പരമിത്തിരി
മധുരം നുണയാം...

തൊട്ടടുത്തുണ്ടുഞാന്‍ തെരുകിപ്പിടിക്കട്ടെ
എന്റെയീവലംകൈയ്യില്‍ നിന്റെയിടംകൈ
നടക്കാം-
നമുക്കീ പാതയിലൂടൊറ്റ-
നിഴലായ് പതിയെ നടക്കാം...
വരവേല്‍ക്കാം-
നമുക്കീ സ്നേഹസുഗന്ധത്തെ;
ഒരു ചെറുകാറ്റൊന്നിടറിയിളം-
ചില്ലയാകെ കുളിരണിഞ്ഞീടുന്നൊരീ
പുലരിയെ;
നമുക്കൊന്നായ് വരവേറ്റിടാം...
പരസ്പരം സ്നേഹിച്ചു മതിമറക്കാം...