Thursday, September 27, 2012

എഴുത്തുകാരോട്

വരണ്ടുകീറിയ മനസ്സില്‍ നിന്നു-
യിരാര്‍ന്നുയരുന്ന തേങ്ങലില്‍
തിങ്ങട്ടെ പതിതര്‍ തന്‍
വ്യഥകളും പരിദേവനങ്ങളും...

വൃഥാവിലാകാത്തൊരാഗ്നിശലാകകള്‍
പടരട്ടെ, ജ്വലിക്കട്ടെ തമസ്സിന്നാഴങ്ങളില്‍
ജഠരാഗ്നി നീറ്റുന്ന ബാല്യത്തൊനൊരിറ്റു
കുളിരായി മാറട്ടെ ലിഖിതങ്ങളൊക്കെയും...

അരങ്ങൊഴിയുംമുമ്പ്

നമുക്കെന്താണ് സംഭവിക്കുന്നത്?
ശ്വാസനിശ്വാസങ്ങളില്‍ നാം
ആരുടെയൊക്കെ പേരാണ് ചേര്‍ത്തുവെയ്ക്കുന്നത്?

ചിന്തകള്‍ ചിതലരിക്കുന്നുവെന്ന് വിലപിക്കുമ്പോള്‍;
ഈണമില്ലാതെ, താളമില്ലാതെ
ജീവന്റെ സ്പന്ദനാക്ഷരമെന്തെന്നറിയാതെ
ഭാണ്ഡം മുറുക്കുമ്പോള്‍;
അരങ്ങൊഴിഞ്ഞിറങ്ങുമീനേരത്ത്
ഹൃദയത്തോടു ചേര്‍ത്തുവെയ്ക്കാന്‍
വിലാസങ്ങളും സന്ദേശങ്ങളും അന്യവല്‍ക്കരിക്കപ്പെട്ട
ആരുടെയെങ്കിലും പേര്...

ഒരു മുദ്ര-
നമുക്കായി മാറ്റിവെയ്ക്കാന്‍...
നിഴലുകള്‍ക്കൊപ്പം ഈ രംഗവേദിയില്‍...