Wednesday, January 30, 2013

തേന്‍മാവിന്റെ ദുഃഖം















അകലെയൊരു നിഴലായ് നീ മറഞ്ഞു
നിന്റെ വിധുരമാം ഓര്‍മയില്‍ ഞാനുലഞ്ഞു
ഹൃദയമണിവീണതന്‍ തന്തി തേങ്ങി
എന്റെ അരിമണിപ്രാവിന്നകന്നുപോയി

കൂരമ്പുകൊണ്ടാരാ ചിറകൊതുക്കി- എന്റെ
നെഞ്ചിന്‍ ചൂടേറ്റുറങ്ങിയ നാള്‍
കണ്ണിമ ചിമ്മാതെ ചേര്‍ത്തു പിടിച്ചു ഞാന്‍
ചുംബനപ്പൂക്കളാല്‍ മൂടി നിന്നെ

മുറിവുണങ്ങി; നിന്റെ ചിരി കിലുങ്ങി- എന്റെ
കരളിലെ തേന്‍മാവ് പൂത്തുലഞ്ഞു
ചില്ലയൊതുക്കി ഞാന്‍ കൂടൊരുക്കി- നിന്നെ
കൈപിടിച്ചേറ്റുവാന്‍ മനമൊരുക്കി

ദൂരെയൊരു ചിറകടിയൊച്ച മുഴങ്ങി-യെന്‍
ചാരത്തിരുന്നു നീ കണ്‍മിഴിച്ചു
കൂരിരുള്‍ മൂടിയെന്‍ കണ്‍കളില്‍; കണ്ടു ഞാന്‍
മാരിവില്‍ വര്‍ണങ്ങള്‍ നിന്‍ മിഴിയില്‍

കൊക്കുരുമ്മി; തമ്മില്‍ മനമിണങ്ങി- മെല്ലെ
കൂടുവിട്ടെങ്ങോ പറന്നുപോയി
ഒരുചെറുതൂവല്‍ കൊഴിഞ്ഞുവീണെത്രയോ
രാവുകള്‍ പിന്നെ കടന്നുപോയി

ഇനിയത്തെ പുലരിയീ രാവെനിക്കേകിയ
ഇരുളില്‍ കറയൊന്നു മായ്ച്ചിടുമോ?
ഇനിയെന്റെയാകാശച്ചെരുവിലായര്‍ക്കന്റെ
ഇഴ കീറിയെത്തുന്ന വെട്ടം പരക്കുമോ?

അകലെ നിന്നെന്റെയായരിമണിപ്രാ-
വൊന്നരികെയെന്‍ ചില്ലയിലെത്തിടുമോ?
കുളിരോലുമീറന്‍ തളിരിലത്തുമ്പിലെ
നറുകണമാവോളം നുകര്‍ന്നിടുമോ?

കാത്തുനില്‍ക്കുന്നു ഞാനീ വനപാതയില്‍
കാതരമാമീറന്‍ മിഴികളോടെ,
നീ വരാതിരിക്കില്ലയെന്നോര്‍ത്തു ഞാന്‍
നില്‍ക്കുന്നു; നിശ്ചലമീസ്നേഹതീരേ...