Friday, October 11, 2013

ഉത്സവരാവ്!

ഉത്സവരാവ്!

ആള്‍ത്തിരക്കിലൂളിയിട്ടങ്ങനെ
ആകാശപമ്പരമേറിയിട്ടങ്ങനെ
മരണക്കിണറേറിയിട്ടങ്ങനെ
വ്യാളിയൂഞ്ഞാലിലാടിയിട്ടങ്ങനെ
വര്‍ണവിസ്മയകാഴ്ചകണ്ടങ്ങനെ
ആളനക്കത്തിലൊളിച്ചുകൊണ്ടങ്ങനെ

ഉത്സവരാവിന്നാഘോഷമിത്തിരി
നൊട്ടിനുണഞ്ഞു മടങ്ങി,
ഞാന്റൈയീയേകാന്ത-
മൌനകുടീരത്തിനുള്ളില്‍

Wednesday, October 9, 2013

ചെ

കെട്ടുപോയിടാത്തൊരിത്തിരി വെട്ടമായ്
കനലെരിയുന്നൊരായിരം മനസ്സുകളില്‍
തെളിയുന്നു നീയൊരുജ്വല താരമായ്
നീളേ, പരക്കുന്നു വിപ്ളവതീക്കതിര്‍

എവിടെങ്ങു നീതി നിഷേധങ്ങളുയരുന്നു
അവിടെ നീ നിറയുന്നു പ്രതിഷേധശബ്ദമായ്
എവിടെവിടെ അടിമത്തചങ്ങല മുറുകുന്നു
അവിടെ നീ ഉയരുന്നു സ്വാതന്ത്യ്രദാഹമായ്

വിശ്വനായകനായുയരുന്നു നീ; പുത്ത-
നശ്വമേധം നയിക്കുന്നു ഞങ്ങളില്‍
തോക്കുകള്‍ നീട്ടുന്ന പുത്തനുടയോര്‍ക്കുനേര്‍-
ക്കുറ്റു നോക്കുന്നു നീ തീക്ഷ്ണനേത്രങ്ങളാല്‍

മിടിക്കുന്ന ഹൃദയങ്ങളേറ്റുവാങ്ങുന്നൊരീ-
ഇങ്ക്വിലാബിനജയ്യതയാണു നീ
തുടിക്കുന്ന കൈകളിലുയരുന്ന ചെങ്കൊടിക്കു-
യിരേകുമാവേശകാറ്റാണ് നീ

ഓര്‍ക്കുവാനില്ലിറ്റു താമസം,നീ, യെത്രമേല്‍
മാറ്റുന്നു ഞങ്ങളെ നിന്‍വീരസ്മരണയാല്‍
നീ മരിക്കില്ലൊരിക്കലുമീ മണ്ണില്‍
നിസ്വവര്‍ഗത്തിന്നുയിരാണ് നീ