Thursday, June 19, 2014

ആട്ടിന്‍ക്കൂട്ടങ്ങള്‍

ഇടയനില്‍നിന്നും
രക്ഷനേടാന്‍ കൊതിക്കുന്ന
ആട്ടിന്‍ക്കൂട്ടങ്ങളാണ് ഞങ്ങള്‍.
സമൃദ്ധമായ മേച്ചില്‍പ്പുറങ്ങളാണ്
പ്രതീക്ഷയുടെ വായ്ത്താരികളായി
ഞങ്ങള്‍ക്ക് നല്‍കിയത്.
വേനല്‍ച്ചൂടില്‍ കരിഞ്ഞുണങ്ങിയ
ഈ വയലിറമ്പില്‍
ഞങ്ങള്‍ മറ്റെന്താണ് ആഗ്രഹിക്കുക?
പക്ഷെ-
വീണ്ടും വീണ്ടും
കബളിപ്പിക്കപ്പെടുന്ന
വെറും ആട്ടിന്‍ക്കൂട്ടങ്ങളാണ് ഞങ്ങള്‍.
ഞങ്ങളുടെ പ്രതിഷേധം
അവന്‍ അറിയുന്നു.
അറിഞ്ഞുകൊണ്ടുതന്നെ
അവനതിനെ
സ്വാഗതം ചെയ്യുന്നു
ഈ വരണ്ടുണങ്ങിയ മരുഭൂമിയില്‍
ഞങ്ങള്‍
വീണ്ടും വീണ്ടും
ബന്ധനസ്ഥരാകുന്നു.
എല്ലാമറിയുന്നവനാണ് അവന്‍!!!
തീ്ക്ഷ്ണനയനങ്ങളോടെ
ഞങ്ങളിലേക്ക്
എരിവെയിലുതിര്‍ക്കുന്നു.
അവന്റെ നേത്രങ്ങള്‍
ശൂലങ്ങള്‍പോലെ!!!
അവ ഗര്‍ഭപാത്രങ്ങളെയും
ഒഴിവാക്കുന്നില്ല!!!
അലയാന്‍ കൊതിക്കുന്ന ഞങ്ങളെ
ആലകള്‍ക്കുള്ളില്‍ കെട്ടിയിടുന്നു...
ഞങ്ങള്‍ക്ക് പൂജിക്കാനും
പരാതി പറയാനും
പുതിയ ദൈവങ്ങളെ സൃഷ്ടിക്കുന്നു...
പഴയവ പൊളിച്ചടുക്കുന്നു...
എല്ലാ ദൈവങ്ങള്‍ക്കും അവന്റെ ഛായ!!!
ദൈവം പുല്ലിലില്ലെന്നറിയാന്‍
എത്ര വൈകി!!!
കയറുകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ
കഴുത്തുകള്‍ക്ക്
'ദൈവമേ' എന്ന്
എങ്ങനെ വിളിക്കാനാകും???

Monday, June 9, 2014

യാത്ര

തണലിടങ്ങളൊഴിഞ്ഞൊരീ വഴി 
താണ്ടുവാനൊട്ടു ദൂരമുണ്ടറിക സഖീ... 
ഓര്‍മതന്‍ ഭാണ്ഡത്തിലുണ്ടു, നീയേകിയ 
നോവിന്‍ പൊതിച്ചോറളിഞ്ഞ ഗന്ധം 

 പൊരിവെയിലാളിപ്പടരുന്നു തൊണ്ടയില്‍ 
പെരുമഴ തേടിയലയുന്നു ഗദ്ഗദം 
ഇവിടെ ഞാനൊറ്റയ്ക്കു തന്നെ,യെന്‍ 
വഴിയേതന്നറിയാതുഴലുന്നു ഞാന്‍ 

കനവുകള്‍പോലും ബാക്കിയില്ലിവിടെ,യീ 
കനലുകള്‍ താണ്ടി പോവതെങ്ങിനെ? 
ഇടറുമെന്‍ കാലുകള്‍ക്കിനിയെത്ര ദൂരം 
കടക്കുവാനാകുമെന്നാര്‍ക്കറിയാം?

Monday, June 2, 2014

അക്ഷരപ്പൂത്തിരി

പുതിയ ലോകമാണെങ്കിലു,മിതി-
ലൊട്ടുമേയാശങ്ക വേണ്ടയെന്നോമനേ,
വഴിതിരിഞ്ഞുപോകേണ്ട ദിക്കിനെ
പതിയെയെങ്കിലുമടുത്തറിക നീ

അക്ഷരക്കൂട്ടങ്ങള്‍ക്കിടയിലാണെങ്കിലും
അക്ഷമയൊട്ടുമേ പാടില്ലിനിമേല്‍
തൊട്ടുരുചിക്കുകയെല്ലാമൊരേമട്ടിലാ-
കില്ല,യെന്നാലും രുചികരംതന്നെ

കേള്‍ക്കുവാനിറ്റു ക്ഷമയുണ്ടായിടേണം
കാണുവാന്‍ കണ്ണുകള്‍ തുറന്നുതന്നാകണം
കൊച്ചുകൈകളിലീ ലോകമാകവെ
കുത്തിക്കുറിച്ചു വെളിവാക്കിടേണം

കാലുറയ്ക്കണം, മണ്ണിതില്‍തന്നെ
മനസ്സലയണം പാരിതിലാകെ
നേരറിയണം, നേരിന്‍വഴിയില്‍ നീ
നന്മയെമാത്രം തൊട്ടറിഞ്ഞീടണം

ദീര്‍ഘമാം നിന്‍വഴിത്താരയില്‍, നിത്യവും
പ്രോജ്വലദീപമായക്ഷരപ്പൂത്തിരി
കെട്ടുപോകാതെ കാക്കുക, നീയിനി
ചുറ്റും പരത്തുക, അറിവിന്‍ വെളിച്ചം...