Wednesday, September 24, 2014

അന്നത്തെപ്പോലെ

സ്വപ്നങ്ങള്‍
എത്രവേഗമാണ്
എന്നില്‍നിന്നും
അകന്നൊഴിഞ്ഞത്
ഉണര്‍വിന്റെയീ
വെയില്‍നാളങ്ങളൊഴിഞ്ഞ്,
നിന്നെ മാത്രം,
സ്വപ്‌നം കണ്ട്,
നിദ്രയില്‍ത്തന്നെ
തുടരാന്‍
കഴിഞ്ഞിരുന്നെങ്കില്‍.....

നീയില്ലാത്ത പകല്‍ച്ചൂടില്‍
ഉരുകുകയാണ് ഞാന്‍;
സമയത്തിന്റെയീ
ഘടികാരസൂചികള്‍
തിരികെ ചലിപ്പിച്ച്,
പോയകാലത്തിന്റെ
പ്രണയാനുഭവങ്ങളില്‍
ഒരിക്കല്‍ക്കൂടി,
കുളിരണിയാന്‍
കഴിഞ്ഞിരുന്നെങ്കില്‍....

നീ പറയുക,
സ്വപ്‌നവേഗമേറി
ഇനിയുമൊരു
രാവിന്‍, നിലാമഴയില്‍
നനഞ്ഞൊട്ടിയമരുവാനാകുമോ?
അകല്‍ച്ചയുടെ
ഓരോ രാപ്പകലുകളിലും,
അന്നത്തെപ്പോലെ
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു...

Wednesday, September 17, 2014

പാണന്റെ പാട്ട്...

ഇനിയൊരു മഴ...
എന്നാണ്?
വരണ്ടുണങ്ങിയ
മണ്ണടരുകളില്‍
കണ്ണീര്‍
വീണെരിയുന്നു...
കുനിഞ്ഞുപോയ
തോളുകളില്‍
ആരാണ്
വീണ്ടും വീണ്ടും
അമര്‍ത്തിച്ചവിട്ടുന്നത്?
ഉഴവുചാലുകളില്‍
രക്തം
അതിര്‍വരമ്പുകളൊരുക്കുന്നു...
ചുവപ്പിന്റെ
രേഖാശാസ്ത്രം!!!
അഗ്നിയേക്കാള്‍
സുന്ദരനത്രേ
രാജപ്രമുഖന്‍!!
അടുക്കുന്തോറും
പൊള്ളിയകലുന്ന
സ്‌നേഹമാണവന്‍...
മഴമേഘങ്ങള്‍ക്കുപോലും
അവനെ പേടിയാണ്!!!
കുറുമ്പൊത്ത കുറുനിരയാല്‍
അവന്‍
യേശുവിനെപ്പോലെ
സുന്ദരന്‍...
നനയാത്ത മണ്ണിലെ
മുളയ്ക്കാത്ത നാമ്പുകള്‍ പോലെ
അവന്റെ
അപദാനങ്ങള്‍
ഞങ്ങള്‍
പ്രജകള്‍
ഉടുക്കുകൊട്ടിപ്പാടുന്നു...
പാണന്റെ പാട്ട്!!!
കനത്ത കാല്‍ച്ചുവടുകള്‍
ചുമലുകളിലേറ്റുവാങ്ങി
ഞങ്ങള്‍, പ്രജകള്‍
നീരുറവ തേടുന്നു...
വന്ധ്യമേഘങ്ങളില്‍
അധികാരത്തിന്റെ
ചൂട് പുകയുന്നു...
ചാട്ടവാറുകള്‍
ശോഷിച്ച മേനികളെ
പ്രണയാതുരമായ്
കെട്ടിപ്പുണരുന്നു...
സീല്‍ക്കാരങ്ങള്‍...
നീറ്റലുകള്‍...
ഋശ്യശൃംഗാ...
നിന്റെ കാല്‍പ്പാദം
ഏറ്റുവാങ്ങുന്ന
മേഘനീരിനായ്
കാത്തിരിപ്പിന്റെ
ഉച്ചസ്ഥായിയില്‍
നിന്നൊരു പാട്ട്...
പാണന്റെ പാട്ട്...
മഴമേഘങ്ങള്‍ക്കായ്
വെറുതെയൊരു പാട്ട്...


Tuesday, September 16, 2014

നദി

ഒഴുകുകയാണ്...
കൂര്‍ത്തതും,
മൂര്‍ച്ചയേറിയതുമായ
എല്ലാ കല്ലുകളെയും
ഉരുട്ടിയൊതുക്കി,
ലജ്ജാവതികളായ
കാമുകിമാരെപ്പോലെ
കുണുങ്ങിയൊതുങ്ങി
തലതാഴ്ത്തിയ
എല്ലാ വള്ളിപ്പടര്‍പ്പുകളെയും
ഒന്നൊഴിയാതെ
തഴുകിയുണര്‍ത്തി,
ഇടയ്ക്കിടെ
ആഴങ്ങളിലേക്ക്
ആര്‍ത്തലച്ചും
പിന്നെ-
നെടുനിശ്വാസത്തിന്റെ
കുമിളകളിലൂടെ
ചിരിച്ചമര്‍ന്നും,
ഒടുവില്‍-
ദിക്കറിയാത്ത
മണലിടങ്ങളില്‍
താനേ മെലിഞ്ഞ്,
നുരയൊതുങ്ങി,
പതയമര്‍ന്ന്,
വരണ്ടുപോയൊരു
നദിയത്രേ
ഞാന്‍....

Tuesday, September 2, 2014

തിരിച്ചുപോക്ക്‌

ഇവിടെ,
ഈ മുനമ്പിലാകാം
യാത്രാന്ത്യം!
എങ്കില്‍,
എനിക്ക് തിരികെ പോകണം…

ഒരിക്കല്‍ക്കൂടി,
എന്റെ മുറിവുകളിലേക്ക്
എനിക്ക്
തിരികെപ്പോകണം
പരിഹാസ്യത്തിന്റേതും
നിരാസത്തിന്റേതുമായ
നിന്റെ ചിരിയിലേക്ക്
എനിക്ക്
തിരികെപ്പോകണം.
ഞാനറിയാതെപോയ
എന്നെ,
എനിക്കറിയണം.

മാഞ്ഞുപോയ
നിഴല്‍പ്പാടുകളിലൂടെ
തിരികെ നടക്കണം.
ഞെരിഞ്ഞമര്‍ന്ന്,
വാടിത്തളര്‍ന്ന
കുടമുല്ലയുടെ
ജഡഗന്ധത്തിലേക്ക്
തിരികെപ്പോകണം.
നീയെങ്ങിനെയാണ് അന്ന്
എന്നെ സ്‌നേഹിച്ചതെന്ന്
എനിക്കറിയണം.!!!

ഉത്തരമില്ലാത്ത
ചോദ്യങ്ങളുടെ
ഭാരവും പേറി,
ഈ കഥ
എങ്ങിനെ ഞാന്‍
അവസാനിപ്പിക്കും?