Monday, December 31, 2012

മകളേ നിനക്കായി...

ഒരു തേങ്ങലിനൊപ്പമാണ്
ഈ വര്‍ഷാന്ത്യചിന്തകള്‍!
സൂര്യന്‍
മറഞ്ഞുകഴിഞ്ഞു;
ഇരുളാണ് ചുറ്റിനും...

ഉത്സവരാവിന്റെ
പതിവു പല്ലവികളുമായി
യുവത്വം തെരുവുകളില്‍
തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു...
നക്ഷത്രങ്ങള്‍ ഇമചിമ്മുന്ന
ആകാശച്ചെരുവില്‍
പൊട്ടിച്ചിതറുന്ന ആഘോഷപൂത്തിരികള്‍
രാവിനെ വാരിപ്പുണരുന്നു...

ചിരിക്കുന്ന മുഖങ്ങളെ നോക്കി
ഞാനിരിക്കുന്നു,
ചിരി മറന്ന ചേതനയുമായി...

മനസ്സില്‍ ഒരു പെണ്‍കുട്ടി-
കെട്ടുപോയൊരു കരിന്തിരിപോല്‍
പുകഞ്ഞു നീറുന്നു...
വെറിയടങ്ങിയ മൃഗതൃഷ്ണകള്‍
നാളെത്തെ പ്രഭാതത്തെ
കുമ്പസാരക്കൂടാക്കുമോ?
അറിയില്ല...
എരിഞ്ഞടങ്ങിയൊരാ-
ചിതയില്‍നിന്നുയിരാര്‍ന്ന
അഗ്നിനാളങ്ങളെന്റെ
കരളില്‍ തീപ്പന്തമാകുന്നു...

മാപ്പു നല്‍കാനാകാത്ത
മനസ്സുമായി
ഞാനിരിക്കുന്നു;
ഞാനുമൊരച്ഛനാണ്;
ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍!
തണുത്തുറഞ്ഞ തെരുവോരങ്ങളില്‍,
ഡിസംബറിന്റെ ഈ അവസാനരാവില്‍,
കത്തിച്ചുവെച്ച മെഴുതിരിനാളംപോലെ
എന്റെ മനസ്സും വിറയ്ക്കുന്നു...
ഇനിയെന്റെ നാളെകളില്‍
എന്റെ മനസ്സിനൊപ്പം
നീയുമുണ്ട്...
്എന്റെ കുഞ്ഞേ
എന്റെ മകളെപ്പോലെ
ഇന്നു ഞാന്‍ നിന്നെ സ്നേഹിക്കുന്നു;
നിനക്കായൊരു തേങ്ങല്‍
ബാക്കിവെയ്ക്കുന്നു...

Tuesday, December 18, 2012

വെടിയുണ്ടകള്‍ക്കും ദൈവത്തിനും സ്തോത്രം

നക്ഷത്രങ്ങള്‍ ചിരിക്കുന്നില്ല;
മുകളില്‍-
ആകാശക്കൊട്ടാരത്തില്‍
ദൈവം കറുത്ത മുഖംമൂടിയുമായ്
വെറുതെയിരിക്കുന്നു...
താഴെ-
തുളഞ്ഞുകയറിയ വെടിയുണ്ടകളേറ്റ്
ഞങ്ങളുടെ കുഞ്ഞുങ്ങള്‍
എന്തിനെന്നറിയാതെ ഉറങ്ങുന്നു...
ഈ രാത്രിയും
ഇനി എല്ലാ രാത്രികളും
കണ്ണീരിന്റേത്...

ദൈവമേ-
കൊഴിഞ്ഞുവീഴുന്ന ഓരോ പൂവിലും
നിന്റെ നാമം പതിഞ്ഞിരിക്കുന്നു...
വിടരുന്നതിനുമുമ്പേ;
ചവിട്ടിയരക്കപ്പെടുന്നതിന്റെ വേദനയിലും
നിന്റെ സ്തോത്രം മുഴങ്ങുന്നു...
നീ-
എന്റെ കുഞ്ഞുങ്ങളെ
രക്ഷിക്കാഞ്ഞതെന്ത്?

ഓരോ വെടിയൊച്ചയിലും
അശാന്തിയുടെ ഈ സ്വര്‍ഗകവാടം
വിറകൊള്ളുന്നു...
പാപം കയറ്റുമതി ചെയ്യുന്നവര്‍ക്കും
പാപികളെ ഊട്ടുന്നവര്‍ക്കും
മരണത്തിന്റെ ശിക്ഷ നീ മറക്കുന്നു...
മൂടിക്കെട്ടിയ നിന്റെ കണ്ണുകളില്‍നിന്നും
ഇറ്റുകണ്ണീര്‍,
എന്റെ കുഞ്ഞുങ്ങള്‍ക്കായി
വീഴ്ത്താഞ്ഞതെന്തേ?

സ്വാതന്ത്യ്രത്തിന്റെ ഈ പറുദീസയില്‍
ഞങ്ങള്‍-
തോക്കുകള്‍ക്കുനേരെ കൈനീട്ടുന്നു;
വെടിയുണ്ടകളെ ലാളിക്കുന്നു;
അനാഥമാക്കപ്പെടുന്ന ഓരോ കുടുംബത്തിനായും
ഞങ്ങള്‍ നിന്റെ സ്തോത്രം ഉറക്കെ ചൊല്ലുന്നു;
നീ മറന്ന ഞങ്ങളുടെ
സഹോദരങ്ങള്‍ക്കായി;
ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കായി;
ഇനി-
തോക്കുകള്‍ പരിചകളാക്കുന്നു...
സ്തോത്രം... സ്തോത്രം...