Wednesday, September 24, 2014

അന്നത്തെപ്പോലെ

സ്വപ്നങ്ങള്‍
എത്രവേഗമാണ്
എന്നില്‍നിന്നും
അകന്നൊഴിഞ്ഞത്
ഉണര്‍വിന്റെയീ
വെയില്‍നാളങ്ങളൊഴിഞ്ഞ്,
നിന്നെ മാത്രം,
സ്വപ്‌നം കണ്ട്,
നിദ്രയില്‍ത്തന്നെ
തുടരാന്‍
കഴിഞ്ഞിരുന്നെങ്കില്‍.....

നീയില്ലാത്ത പകല്‍ച്ചൂടില്‍
ഉരുകുകയാണ് ഞാന്‍;
സമയത്തിന്റെയീ
ഘടികാരസൂചികള്‍
തിരികെ ചലിപ്പിച്ച്,
പോയകാലത്തിന്റെ
പ്രണയാനുഭവങ്ങളില്‍
ഒരിക്കല്‍ക്കൂടി,
കുളിരണിയാന്‍
കഴിഞ്ഞിരുന്നെങ്കില്‍....

നീ പറയുക,
സ്വപ്‌നവേഗമേറി
ഇനിയുമൊരു
രാവിന്‍, നിലാമഴയില്‍
നനഞ്ഞൊട്ടിയമരുവാനാകുമോ?
അകല്‍ച്ചയുടെ
ഓരോ രാപ്പകലുകളിലും,
അന്നത്തെപ്പോലെ
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു...

Wednesday, September 17, 2014

പാണന്റെ പാട്ട്...

ഇനിയൊരു മഴ...
എന്നാണ്?
വരണ്ടുണങ്ങിയ
മണ്ണടരുകളില്‍
കണ്ണീര്‍
വീണെരിയുന്നു...
കുനിഞ്ഞുപോയ
തോളുകളില്‍
ആരാണ്
വീണ്ടും വീണ്ടും
അമര്‍ത്തിച്ചവിട്ടുന്നത്?
ഉഴവുചാലുകളില്‍
രക്തം
അതിര്‍വരമ്പുകളൊരുക്കുന്നു...
ചുവപ്പിന്റെ
രേഖാശാസ്ത്രം!!!
അഗ്നിയേക്കാള്‍
സുന്ദരനത്രേ
രാജപ്രമുഖന്‍!!
അടുക്കുന്തോറും
പൊള്ളിയകലുന്ന
സ്‌നേഹമാണവന്‍...
മഴമേഘങ്ങള്‍ക്കുപോലും
അവനെ പേടിയാണ്!!!
കുറുമ്പൊത്ത കുറുനിരയാല്‍
അവന്‍
യേശുവിനെപ്പോലെ
സുന്ദരന്‍...
നനയാത്ത മണ്ണിലെ
മുളയ്ക്കാത്ത നാമ്പുകള്‍ പോലെ
അവന്റെ
അപദാനങ്ങള്‍
ഞങ്ങള്‍
പ്രജകള്‍
ഉടുക്കുകൊട്ടിപ്പാടുന്നു...
പാണന്റെ പാട്ട്!!!
കനത്ത കാല്‍ച്ചുവടുകള്‍
ചുമലുകളിലേറ്റുവാങ്ങി
ഞങ്ങള്‍, പ്രജകള്‍
നീരുറവ തേടുന്നു...
വന്ധ്യമേഘങ്ങളില്‍
അധികാരത്തിന്റെ
ചൂട് പുകയുന്നു...
ചാട്ടവാറുകള്‍
ശോഷിച്ച മേനികളെ
പ്രണയാതുരമായ്
കെട്ടിപ്പുണരുന്നു...
സീല്‍ക്കാരങ്ങള്‍...
നീറ്റലുകള്‍...
ഋശ്യശൃംഗാ...
നിന്റെ കാല്‍പ്പാദം
ഏറ്റുവാങ്ങുന്ന
മേഘനീരിനായ്
കാത്തിരിപ്പിന്റെ
ഉച്ചസ്ഥായിയില്‍
നിന്നൊരു പാട്ട്...
പാണന്റെ പാട്ട്...
മഴമേഘങ്ങള്‍ക്കായ്
വെറുതെയൊരു പാട്ട്...


Tuesday, September 16, 2014

നദി

ഒഴുകുകയാണ്...
കൂര്‍ത്തതും,
മൂര്‍ച്ചയേറിയതുമായ
എല്ലാ കല്ലുകളെയും
ഉരുട്ടിയൊതുക്കി,
ലജ്ജാവതികളായ
കാമുകിമാരെപ്പോലെ
കുണുങ്ങിയൊതുങ്ങി
തലതാഴ്ത്തിയ
എല്ലാ വള്ളിപ്പടര്‍പ്പുകളെയും
ഒന്നൊഴിയാതെ
തഴുകിയുണര്‍ത്തി,
ഇടയ്ക്കിടെ
ആഴങ്ങളിലേക്ക്
ആര്‍ത്തലച്ചും
പിന്നെ-
നെടുനിശ്വാസത്തിന്റെ
കുമിളകളിലൂടെ
ചിരിച്ചമര്‍ന്നും,
ഒടുവില്‍-
ദിക്കറിയാത്ത
മണലിടങ്ങളില്‍
താനേ മെലിഞ്ഞ്,
നുരയൊതുങ്ങി,
പതയമര്‍ന്ന്,
വരണ്ടുപോയൊരു
നദിയത്രേ
ഞാന്‍....

Tuesday, September 2, 2014

തിരിച്ചുപോക്ക്‌

ഇവിടെ,
ഈ മുനമ്പിലാകാം
യാത്രാന്ത്യം!
എങ്കില്‍,
എനിക്ക് തിരികെ പോകണം…

ഒരിക്കല്‍ക്കൂടി,
എന്റെ മുറിവുകളിലേക്ക്
എനിക്ക്
തിരികെപ്പോകണം
പരിഹാസ്യത്തിന്റേതും
നിരാസത്തിന്റേതുമായ
നിന്റെ ചിരിയിലേക്ക്
എനിക്ക്
തിരികെപ്പോകണം.
ഞാനറിയാതെപോയ
എന്നെ,
എനിക്കറിയണം.

മാഞ്ഞുപോയ
നിഴല്‍പ്പാടുകളിലൂടെ
തിരികെ നടക്കണം.
ഞെരിഞ്ഞമര്‍ന്ന്,
വാടിത്തളര്‍ന്ന
കുടമുല്ലയുടെ
ജഡഗന്ധത്തിലേക്ക്
തിരികെപ്പോകണം.
നീയെങ്ങിനെയാണ് അന്ന്
എന്നെ സ്‌നേഹിച്ചതെന്ന്
എനിക്കറിയണം.!!!

ഉത്തരമില്ലാത്ത
ചോദ്യങ്ങളുടെ
ഭാരവും പേറി,
ഈ കഥ
എങ്ങിനെ ഞാന്‍
അവസാനിപ്പിക്കും?

Tuesday, July 15, 2014

ഗാസയുടെ കണ്ണീര്‍

അടഞ്ഞുപോയ
കുഞ്ഞുകണ്ണുകളില്‍
ഉണങ്ങിപ്പിടിച്ച
രക്തക്കറയില്‍
നീ തിരയുന്നതെന്ത്?
സങ്കീര്‍ത്തനങ്ങളിലൂടെ
നിന്നിലേക്കൊഴുകിയിറങ്ങിയ
പാപിയുടെ രക്തമോ?
അതോ -
ഉരുളന്‍ കല്ലുകളാല്‍
എറിഞ്ഞകറ്റിയ
പാപക്കറയോ?
വിശ്വാസത്തിന്
വേലിയിറക്കമാകുന്നു...
കുഞ്ഞുമക്കളുടെ
കുഴിമാടങ്ങളില്‍
ഒരു
അവിശ്വാസിയുടെ
കണ്ണീര്‍പൂക്കള്‍!!!!

Thursday, June 19, 2014

ആട്ടിന്‍ക്കൂട്ടങ്ങള്‍

ഇടയനില്‍നിന്നും
രക്ഷനേടാന്‍ കൊതിക്കുന്ന
ആട്ടിന്‍ക്കൂട്ടങ്ങളാണ് ഞങ്ങള്‍.
സമൃദ്ധമായ മേച്ചില്‍പ്പുറങ്ങളാണ്
പ്രതീക്ഷയുടെ വായ്ത്താരികളായി
ഞങ്ങള്‍ക്ക് നല്‍കിയത്.
വേനല്‍ച്ചൂടില്‍ കരിഞ്ഞുണങ്ങിയ
ഈ വയലിറമ്പില്‍
ഞങ്ങള്‍ മറ്റെന്താണ് ആഗ്രഹിക്കുക?
പക്ഷെ-
വീണ്ടും വീണ്ടും
കബളിപ്പിക്കപ്പെടുന്ന
വെറും ആട്ടിന്‍ക്കൂട്ടങ്ങളാണ് ഞങ്ങള്‍.
ഞങ്ങളുടെ പ്രതിഷേധം
അവന്‍ അറിയുന്നു.
അറിഞ്ഞുകൊണ്ടുതന്നെ
അവനതിനെ
സ്വാഗതം ചെയ്യുന്നു
ഈ വരണ്ടുണങ്ങിയ മരുഭൂമിയില്‍
ഞങ്ങള്‍
വീണ്ടും വീണ്ടും
ബന്ധനസ്ഥരാകുന്നു.
എല്ലാമറിയുന്നവനാണ് അവന്‍!!!
തീ്ക്ഷ്ണനയനങ്ങളോടെ
ഞങ്ങളിലേക്ക്
എരിവെയിലുതിര്‍ക്കുന്നു.
അവന്റെ നേത്രങ്ങള്‍
ശൂലങ്ങള്‍പോലെ!!!
അവ ഗര്‍ഭപാത്രങ്ങളെയും
ഒഴിവാക്കുന്നില്ല!!!
അലയാന്‍ കൊതിക്കുന്ന ഞങ്ങളെ
ആലകള്‍ക്കുള്ളില്‍ കെട്ടിയിടുന്നു...
ഞങ്ങള്‍ക്ക് പൂജിക്കാനും
പരാതി പറയാനും
പുതിയ ദൈവങ്ങളെ സൃഷ്ടിക്കുന്നു...
പഴയവ പൊളിച്ചടുക്കുന്നു...
എല്ലാ ദൈവങ്ങള്‍ക്കും അവന്റെ ഛായ!!!
ദൈവം പുല്ലിലില്ലെന്നറിയാന്‍
എത്ര വൈകി!!!
കയറുകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ
കഴുത്തുകള്‍ക്ക്
'ദൈവമേ' എന്ന്
എങ്ങനെ വിളിക്കാനാകും???

Monday, June 9, 2014

യാത്ര

തണലിടങ്ങളൊഴിഞ്ഞൊരീ വഴി 
താണ്ടുവാനൊട്ടു ദൂരമുണ്ടറിക സഖീ... 
ഓര്‍മതന്‍ ഭാണ്ഡത്തിലുണ്ടു, നീയേകിയ 
നോവിന്‍ പൊതിച്ചോറളിഞ്ഞ ഗന്ധം 

 പൊരിവെയിലാളിപ്പടരുന്നു തൊണ്ടയില്‍ 
പെരുമഴ തേടിയലയുന്നു ഗദ്ഗദം 
ഇവിടെ ഞാനൊറ്റയ്ക്കു തന്നെ,യെന്‍ 
വഴിയേതന്നറിയാതുഴലുന്നു ഞാന്‍ 

കനവുകള്‍പോലും ബാക്കിയില്ലിവിടെ,യീ 
കനലുകള്‍ താണ്ടി പോവതെങ്ങിനെ? 
ഇടറുമെന്‍ കാലുകള്‍ക്കിനിയെത്ര ദൂരം 
കടക്കുവാനാകുമെന്നാര്‍ക്കറിയാം?

Monday, June 2, 2014

അക്ഷരപ്പൂത്തിരി

പുതിയ ലോകമാണെങ്കിലു,മിതി-
ലൊട്ടുമേയാശങ്ക വേണ്ടയെന്നോമനേ,
വഴിതിരിഞ്ഞുപോകേണ്ട ദിക്കിനെ
പതിയെയെങ്കിലുമടുത്തറിക നീ

അക്ഷരക്കൂട്ടങ്ങള്‍ക്കിടയിലാണെങ്കിലും
അക്ഷമയൊട്ടുമേ പാടില്ലിനിമേല്‍
തൊട്ടുരുചിക്കുകയെല്ലാമൊരേമട്ടിലാ-
കില്ല,യെന്നാലും രുചികരംതന്നെ

കേള്‍ക്കുവാനിറ്റു ക്ഷമയുണ്ടായിടേണം
കാണുവാന്‍ കണ്ണുകള്‍ തുറന്നുതന്നാകണം
കൊച്ചുകൈകളിലീ ലോകമാകവെ
കുത്തിക്കുറിച്ചു വെളിവാക്കിടേണം

കാലുറയ്ക്കണം, മണ്ണിതില്‍തന്നെ
മനസ്സലയണം പാരിതിലാകെ
നേരറിയണം, നേരിന്‍വഴിയില്‍ നീ
നന്മയെമാത്രം തൊട്ടറിഞ്ഞീടണം

ദീര്‍ഘമാം നിന്‍വഴിത്താരയില്‍, നിത്യവും
പ്രോജ്വലദീപമായക്ഷരപ്പൂത്തിരി
കെട്ടുപോകാതെ കാക്കുക, നീയിനി
ചുറ്റും പരത്തുക, അറിവിന്‍ വെളിച്ചം...


Wednesday, May 28, 2014

കാത്തിരിപ്പ്‌

വിലക്കുകളാണ്
നിന്റെ മൗനം.
വിതുമ്പലാണ്
എന്റെ സ്‌നേഹം.
തിരിച്ചെടുക്കാതെ
നീയുപേക്ഷിച്ചത്,
ഞാനുപേക്ഷിക്കാത്തത്,
ഇന്നെന്റെ ഭാരം.
പിന്‍വിളിയില്ലാതെ,
തിരിഞ്ഞുനോട്ടമില്ലാതെ,
നടന്നകലുന്ന
പ്രണയമാണ് നീ.
വഴിയറിയാതെ
പകച്ചുപോയ
ദുരന്തമാണ് ഞാന്‍.
കനം തൂങ്ങുന്നൊരീ
മൗനതമസ്സില്‍
ഇരുള്‍പുതപ്പുമൂടി
ഞാനിരിക്കുന്നു.
ആരും വരാനില്ലാത്ത
വഴിയമ്പലത്തില്‍
കാവല്‍തിരിയായ്
എരിഞ്ഞടങ്ങുന്നു.
എപ്പോഴെങ്കിലും
നീയെന്നെ അറിഞ്ഞിരുന്നുവോ?
എന്റെ വിലാപങ്ങളില്‍
ഞാനറിയാതെ തേങ്ങിയിരുന്നുവോ?
പ്രിയേ,
നിന്നെയോര്‍ത്ത്,
നിന്നെയോര്‍ത്തുമാത്രം,
കനവുകളെരിയുന്ന
ചുടലപ്പറമ്പില്‍
തീ കാഞ്ഞിരിക്കുന്നു ഞാന്‍...
നിനക്കായ് മാത്രം
കാത്തിരിക്കുന്നു ഞാന്‍....


Friday, April 25, 2014

സങ്കീര്‍ത്തനം

കുന്നിന്‍ നെറുകയില്‍ നിന്നും
കുത്തിയൊലിച്ചിറങ്ങിയ
നദിയില്‍
കനവുകളുടെ ജഡങ്ങള്‍
അഴുകുന്നു...
ശൈത്യപുളകങ്ങളില്‍
മേലാട വാരിച്ചുറ്റി,യവ
തണുപ്പറിയാതെ,
ഇരുളിന്‍ മരവിപ്പിലൂടെ
ഒഴുകിയകലുന്നു...
തണുത്തുറഞ്ഞ പ്രാണനില്‍
സ്വാദറിയാതെ
 കൊത്തിമരിക്കുന്നു
പ്രണയമത്സ്യങ്ങള്‍...
ഒഴുകിയകലുമോരോ
ജീവബിന്ദുവിലും
നിന്റെ നാമം
പ്രാര്‍ഥനപോലെ മുഴങ്ങുന്നു...

Thursday, April 24, 2014

നീയറിയാത്തത്...

നീയറിയാത്ത വഴികളില്‍
നിന്റെ തൊട്ടടുത്ത്
ഒരു കൈപ്പാടകലെ
ഞാനുണ്ടാകും.
നീയതറിയില്ല....

പ്രണയത്തിന്റെ ഇതളുകള്‍
കൊഴിയുന്നതിനെപ്പറ്റി
നീ ലോകത്തോട്
ഉറക്കെയുറക്കെ
വിളിച്ചുപറയുമ്പോഴും,
ആള്‍ക്കൂട്ടത്തിനിടയില്‍
നിന്നെ മാത്രം നോക്കി
നിന്നെ മാത്രം കണ്ട്
ഞാനുണ്ടാകും.
നീയതുമറിയില്ല...

ദീര്‍ഘമായ യാത്രാവഴികളില്‍
നിന്റെ നിഴലിനൊപ്പം
അനുയാത്രചെയ്ത്
നിനക്കു പിന്നില്‍
മറ്റൊരു നിഴലായ്
നിന്റെ ദൃഷ്ടിപഥത്തില്‍നിന്നകന്ന്
നിന്റെ പ്രണയനിശ്വാസത്തിന്റെ
ചൂടിലുരുകി
ഞാനുണ്ടാകും...
നീയൊരിക്കലും അതറിയില്ലല്ലോ...


Tuesday, April 22, 2014

ജ്ഞാനോദയം

അശാന്തിയുടെ
പര്‍വതങ്ങളില്‍നിന്ന്
ഗൗതമന്‍
നടന്നകന്നു.
പിന്നില്‍
ബലിക്കാക്കകള്‍
പോയ ജന്മത്തിന്റെ
തിലോദകത്തിനായി
ചിലമ്പിച്ചാര്‍ത്തു.
വെയില്‍നാഗങ്ങള്‍
ഇണചേര്‍ന്ന
ഇലച്ചാര്‍ത്തുകള്‍ കടന്ന്,
ഇരുള്‍ക്കാടുകള്‍
മൗനം പൂണ്ട
താഴ്‌വാരങ്ങളില്‍നിന്നകന്ന്,
മഴക്കുളിരുകള്‍
തൊട്ടുണര്‍ത്തിയ
ആസക്തികളില്‍നിന്നകന്ന്,
അലഞൊറിഞ്ഞിട്ട
പ്രണയത്തിന്റെ
മധുരസാഗരത്തില്‍നിന്നകന്ന്,
എല്ലാറ്റില്‍നിന്നുമകന്ന്
ബോധിമരത്തണലിന്റെ
സാന്ത്വനത്തിലേക്ക്...
സ്വബോധത്തിന്റെ
വാര്‍ധക്യത്തിലേക്ക്...
ചുവടുറയ്ക്കാതുലയുന്ന
അന്തിത്തിരിവെളിച്ചത്തിലേക്ക്...
ഗൗതമന്‍
നടന്നടുക്കുന്നു.
വിരഹമെരിയുന്ന
ചിതയില്‍നിന്നും
ഒരു കിളി പറന്നകലുന്നു...
ഗൗതമന്‍
കണ്ണുകള്‍ മുറുക്കിയടയ്ക്കുന്നു...

Monday, April 21, 2014

മരണം കടന്നുവരുന്നേരം

ഇരുള്‍പ്പുതപ്പ് വാരിച്ചുറ്റി
വരാന്ത
തണുത്തുറഞ്ഞു കിടക്കുന്നു.
മിന്നാമിനുങ്ങിവെട്ടം പോലും
ഉപേക്ഷിക്കപ്പെട്ട
രാത്രിയിലേക്ക്
കണ്ണുംനട്ട്,
ചാരുകസേരയില്‍ അമര്‍ന്ന്,
കവിത
ദീര്‍ഘനിശ്വാസം വിടുന്നു.
വൃദ്ധമനസ്സിന്റെ
കുറുങ്ങല്‍പോലെ
കഫംകെട്ടിയ തൊണ്ടയനക്കി
മരണം
ഇരുട്ടിന്റെ പായച്ചുരുളില്‍നിന്നും
തലപൊക്കി നോക്കുന്നു.
നാഴികമണിയില്‍
സൂചികള്‍
ഭ്രാന്തവേഗത്താല്‍
കറങ്ങുന്നു; തിരി കെട്ടുപോയ
ഒരു വിളക്ക്
തേങ്ങിതേങ്ങി കരയുന്നു.
പിന്നെ-
പതുങ്ങിയ ശബ്ദത്തില്‍
'രാമ', 'രാമ'
എന്നു ചൊല്ലുന്നു.

Sunday, April 20, 2014

ഈസ്റ്റര്‍

മുറിവുകളില്‍നിന്നും
അവന്‍
ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു...
കുന്നിന്‍മുകളില്‍നിന്നും
ചുവന്ന വീഞ്ഞ്
താഴേക്ക് ഒഴുകുന്നു...
പീഡിതപാദങ്ങള്‍
നനയിച്ച്
ശുദ്ധീകരിക്കുന്നു...
ഉയര്‍ത്തിയ കൈകളില്‍
അവന്‍
ആകാശത്തെ തൊടുന്നു...
ദേവാലയത്തിന്റെ
ഉടമകളെത്തേടി
അവന്റെ
സിംഹനാദം മുരളുന്നു...
ചാട്ടവാറില്‍നിന്നും
ദൈവനീതി ഉയരുന്നു...
പാപികളുടെ
കൈകളില്‍നിന്നും
കൂര്‍ത്ത കല്ലുകള്‍
അടര്‍ന്നുവീഴുന്നു...
ഓരോ പാപത്തിലും
അവന്‍
പുനര്‍ജനിക്കുന്നു...
ഗര്‍ഭപാത്രങ്ങളില്ലാതെ,
വൈക്കോല്‍കിടക്കയില്ലാതെ,
നക്ഷത്രങ്ങള്‍ സാക്ഷിയാകാതെ,
കാണിക്കകളില്ലാതെ
ഭരണകൂടങ്ങളില്‍
ഭീതി നിറച്ച്
മനസ്സുകളില്‍നിന്നും
മനസ്സുകളിലേക്ക്
അവന്‍ ജനിക്കുന്നു...
പിന്നെ-
രക്തസാക്ഷിയാകുന്നു....

Saturday, April 19, 2014

രേഖാചിത്രം

തെരുവ് ഇരുള്‍ മൂടിക്കഴിഞ്ഞു.
വഴിവിളക്കുകള്‍ ഒന്നൊഴിയാതെ കണ്ണടച്ചു.
അടച്ചിട്ട വാതിലിനു മുന്നില്‍
എന്തുചെയ്യണമെന്നറിയാതെ
ഞാന്‍ നില്‍ക്കുന്നു.
എന്നില്‍നിന്നും കവര്‍ന്നെടുത്ത
മുത്തുകളും പവിഴങ്ങളുമെല്ലാം
ഈ വാതിലിനപ്പുറം
എന്നില്‍നിന്നകന്ന്
അപരിചിതമായിരിക്കുന്നു.
നെഞ്ചിനുള്ളില്‍
ഒരു തേങ്ങല്‍ അമര്‍ന്നുലയുന്നു.
ഈ ശൂന്യത എന്നെ ഭയപ്പെടുത്തുന്നു.
ഇവിടെ ഞാനൊറ്റയ്ക്കാണ്.
ഇറ്റു സാന്ത്വനത്തിനായി
തല ചായ്ക്കാന്‍
ഒരു ചുമലും എനിക്കായി കാത്തിരിക്കുന്നില്ല.
ചിന്തകള്‍ തിരകളായി തേങ്ങിക്കരയുന്നു.
പിന്നെ തലതല്ലിച്ചിതറുന്നു.
കുന്നിറങ്ങിവന്ന
ഒരു പ്രവാഹത്തിലായിരുന്നു
എന്റെ പ്രണയം കുത്തിയൊഴുകിയത്.
ഏതൊക്കെയോ ചുഴികളില്‍ ചുറ്റിത്തിരിഞ്ഞ്,
പാറക്കൂട്ടങ്ങളില്‍ കയറിയിറങ്ങി,
മണല്‍ക്കൂനകളെ നനയിച്ച്,
ചെടിത്തലപ്പുകളില്‍ ഇക്കിളിയിട്ട്,
ഒടുവില്‍....
വറ്റിവരണ്ട്,
കരള്‍ നീറി,
ഉടല്‍ മെലിഞ്ഞ്...
ഈ തെരുവില്‍
ആരോ കോറിയിട്ട
വരകള്‍പോലെ
ഞാന്‍...

Thursday, April 17, 2014

തിരികെ വിളിക്കാത്ത പ്രണയം

കാരണങ്ങളൊന്നുമില്ലാതെ
നാം എതിര്‍ദിശകളിലേക്ക്
നടന്നകലന്നു...
മഴയില്‍ നനഞ്ഞ്,
നിന്നെ പേരു ചൊല്ലി വിളിക്കാതെ,
ഞാന്‍,
നിന്റെ തെരുവിലൂടെ നടക്കുന്നു...
നീയുണ്ടാകുമെന്നറിയാവുന്ന
ദിശക്കെതിരെ
ഞാന്‍ നടക്കുന്നു...
ഉടഞ്ഞ ജനാലച്ചില്ലുകളില്‍
നിന്റെ ചുണ്ടുരഞ്ഞ രക്തപ്പാടുകള്‍!!!
മഴയിലും മായാതെ
അത് അവിടെത്തന്നെയുണ്ട്...
നനഞ്ഞമര്‍ന്ന ചെളിയില്‍
നിന്റെ കാലടികള്‍!!!
ഓരോ വിരല്‍പ്പാടിലും
എന്റെ മുഖം നിന്നെ തിരയുന്നു...
നീ നടന്നകലുന്നതും
കറുത്തമേഘങ്ങള്‍ കടലിനെ
ചുംബിക്കുന്നതും
ഞാന്‍ കണ്ടു...
തിരിഞ്ഞുനോക്കാത്ത
സ്‌നേഹമാണ് നീ...
തിരികെ വിളിക്കാത്ത
പ്രണയമാണ് ഞാന്‍...
നിന്നെ നഷ്ടപ്പെടുന്നത്
എനിക്ക്
വേദനാജനകമാണ്..
കരള്‍ പറിച്ചെറിയുന്ന പോലെ
അതെന്നെ
കാര്‍ന്നു കാര്‍ന്നു തിന്നുന്നു...
എന്റെ സ്‌നേഹം
നിന്റെ കാലടികള്‍ നനച്ച്
തെരുവിലൂടെ ഒഴുകുന്നു...
ഒരു പ്രാര്‍ഥന
നിനക്കായ്
എന്റെ തൊണ്ടയില്‍ വിങ്ങുന്നു..
പൂര്‍ത്തിയാക്കാനാകാത്ത
കവിതയെനോക്കി
അക്ഷരങ്ങള്‍ കരയുന്നു...
മഴ
പെയ്തുകൊണ്ടേയിരിക്കുന്നു...

Wednesday, April 16, 2014

മഴ

ആകാശത്തിന്റെ
അതിരുകളില്‍
വീര്‍പ്പുമുട്ടി ചുമയ്ക്കുന്ന
പകലിന്
പൊടുന്നനവെ
കണ്ണീരുറവ പൊട്ടുന്നു...
കലങ്ങിമറിയുന്ന
ചിന്തകളിലൂടെ
മഴ
വഴികള്‍ തേടിയൊഴുകുന്നു...

Monday, April 14, 2014

വിഷുപ്പുലരി

സൗപര്‍ണികയുടെ
കുളിരില്‍...
മൂകാംബികയുടെ
നിറവില്‍...
കുടജാദ്രി കയറുന്നു
വിഷുപ്പുലരി!!!

Saturday, April 12, 2014

വെറുതെയൊരു കൊതി

മുമ്പേ പോയ കാലത്തെ
തിരികെ വിളിച്ചൊന്ന്
പിന്നോക്കം പോകാന്‍,
അടര്‍ന്നുപോയ സമയദലങ്ങളെ
പെറുക്കിക്കൂട്ടിയൊരു
സ്വപ്‌നക്കൂടൊരുക്കാന്‍
വെറുതെയൊരു കൊതി !!!

Friday, April 11, 2014

മുഖപുസ്തകം

മുഖപുസ്തകത്തിലൂടെ...
സൗഹൃദവലയങ്ങളിലൂടെ...
അഭ്യര്‍ഥനകളിലും
അംഗീകാരങ്ങളിലൂം
അങ്ങനെ... അങ്ങനെ...
വിരല്‍തുമ്പിലാണ്
നമ്മുടെ പ്രണയം മൊട്ടിട്ടത്...
മനസ്സിലേക്ക് പടര്‍ന്നു കയറിയ
ആ പ്രണയസൗഭാഗ്യത്തെ
തിരഞ്ഞ് തിരഞ്ഞ്
എന്റെ വിരലുകള്‍
മരവിക്കുന്നു....

Thursday, April 3, 2014

പ്രണയം

തിരയൊടുങ്ങാത്ത
കടല്‍ പോലെ...
പ്രണയം
കാല്‍വിരലുകളില്‍
തൊട്ടുതലോടുന്നു...
നനഞ്ഞ ചുണ്ടുചേര്‍ത്ത്
ചുംബിക്കുന്നു...
പരിഭവത്തിന്റെ നുരകള്‍
മുഖത്തേക്ക് തെറ്റിത്തെറിപ്പിക്കുന്നു...
തളര്‍ന്നമര്‍ന്ന് പിന്‍വാങ്ങുന്നു.
പിന്നെയും പിന്നെയും
അലയലയായ്
കടന്നുവരുന്നു...

Saturday, March 8, 2014

വെറുതെയൊരു സൗഹൃദമത്സരം

എനിക്കില്ലാത്തത്
നിനക്കുണ്ടെന്ന്
ഞാന്‍ പറഞ്ഞിട്ടില്ല
എന്നതുകൊണ്ടുതന്നെ
നിനക്കുള്ളത്
എനിക്കുമുണ്ടെന്നും
എനിക്കുവേണ്ടത്
നിനക്കുവേണ്ട
എന്നുമാണ്
എന്റെ വാദമെന്നത്
നീ അംഗീകരിക്കുന്നുണ്ടോയെന്നത്
എന്റെ പ്രശ്‌നമല്ലെന്നും
അപ്പോഴും
നമുക്കീ സൗഹൃദം
നിലനിര്‍ത്താമെന്നും
അങ്ങനെ
പരസ്പരം
പോരടിക്കാമെന്നുമാണ്
ഞാന്‍
ആഗ്രഹിക്കുന്നത്!!!

Friday, February 7, 2014

ജന്മ പുണ്യം

ഉണരുവാനെന്തിത്ര വൈകിയെന്നാർദ്രമായ്
മന്ത്രിച്ചുവോ നീയെൻ കാതിനുള്ളിൽ
സ്വപ്‌നസമൃദ്ധമാം നിദ്രയിന്നേകിയ
മഞ്ജുളനാദമെന്നോർത്തുപോയ് ഞാൻ
മഞ്ജുളനാദമെന്നോർത്തുപോയ് ഞാൻ

കാതരേ, നീയെന്റെ ചാരത്തണഞ്ഞിടാൻ
കാലമിതെത്ര കഴിഞ്ഞുപോയി
ആശാകുസുമങ്ങളെത്ര കൊഴിഞ്ഞുപോയ്
ആതിരരാവും കടന്നുപോയി-തിരു-
വാതിരരാവും കടന്നുപോയി

വേനൽക്കിനാവിന്റെയൂഷരഭൂമിയിൽ
വേപഥുപൂണ്ടു കിടന്നുപോയ് ഞാൻ
മാരിവിൽമാലകൾ കണ്ടതില്ല; ഇളം-
തെന്നലൊന്നരികത്തു വന്നതില്ല-കുളിർ-
തെന്നലൊന്നരികത്തു വന്നതില്ല

വൈകിയെന്നാകിലും എത്തിനീയരികത്തൊ-
രായിരം ജന്മങ്ങൾ തന്റെ പുണ്യം!
ഇനിയീപടുതിരി കത്തിയമർന്നാലും
സഫലമെൻ ജന്മമിതെത്ര പുണ്യം!
സഫലമെൻ ജന്മമിതെത്ര പുണ്യം!

Thursday, February 6, 2014

കടലോളം പ്രണയം

പ്രണയമൊരു കടലായെന്നില്‍
തിരമുറിച്ചെത്തുമീ സാന്ധ്യനേരം
നനുത്തകാറ്റിന്‍ തലോടലിലെന്‍മനം
കുളിരോലുമോര്‍മ്മയെ വാരിപ്പുണരുന്നു

നിന്‍ കവിള്‍ഛായ കോരിയെടുത്തീ
സന്ധ്യയിന്നെത്ര തുടുത്തുപോയ്!
നിന്‍ മിഴിയനക്കങ്ങളാകെ കവര്‍ന്നൊരീ
കടലലകള്‍ക്കെത്ര താളത്തുടിപ്പുകള്‍!

ചൊരിമണലിക്കിളികൂട്ടിയ പദതാരി-
ലാര്‍ത്തിപൂണ്ടെത്തിയ തിരനുരകള്‍
ഒന്നു ചുംബിച്ചിട്ടൊരുമോഹസാഫല്യം
നേടിത്തിരികേ മടങ്ങുന്നു ലാസ്യമായ്

കണ്‍ചിമ്മിയുണരുന്ന നക്ഷത്രകന്യകള്‍
കണ്ണിമയ്ക്കാതുറ്റുനോക്കിടുന്നു-നിന്‍-
കണ്ണിണചെപ്പില്‍ തിളങ്ങുന്ന മാണിക്യ-
കല്ലുകള്‍ക്കെന്തിത്ര ശോഭയെന്നോ?

പാതിചിരിച്ചുണരുന്നോരമ്പിളി
പാലൊളി തൂകിപ്പടരുന്ന നേരം
നിഴലും നിലാവുമിഴചേര്‍ന്ന നിന്‍ മുഖ-
താരിലൊരുമുത്തമായ് എന്റെ സ്നേഹം !