Thursday, November 29, 2012

വാക്കുകളുടെ ചരമഗീതം


ഇനി എന്താണ് പറയാനുള്ളത്?
അടര്‍ന്നുവീഴുന്ന
മഞ്ഞുതുള്ളിയുടെ തേങ്ങല്‍
വെറുതെ പൊട്ടിച്ചിതറുന്ന പോലെ
എന്റെ വാക്കുകള്‍...
ഇനി എന്താണ് ബാക്കിയുള്ളത്?
ഉപചാരമാകുന്നൊരിഷ്ടത്തിനപ്പുറം
ഒന്നുമില്ലെന്നറികെ-
ഇനി എന്താണ്?

വേലിയിറക്കമാകുന്നു...
തന്നതെല്ലാം അവിടെതന്നെ
അവശേഷിപ്പിച്ച്;
ഒന്നുമേറ്റുവാങ്ങാനില്ലാതെ
മടങ്ങുന്നു;
ഉള്ളിലേക്ക്,
ഉള്ളിലേക്ക്,
അഗാധമാമൊരീ ഇരുള്‍ച്ചുഴിയിലേക്ക്...

ആരാണ് നീയെനിക്കെന്നറിയാതെയല്ല
നീ മടങ്ങുന്നതെന്നറിയുന്നു ഞാന്‍;
ജന്മാന്തരങ്ങള്‍ക്കുമപ്പുറത്തെങ്ങോ
നിഴല്‍ച്ചിത്രങ്ങളായ് നാമിരുന്നിരിക്കാം;
ഒരുവേളയെന്റെയീ നെഞ്ചില്‍ തലചായ്ച്ച്
ഒരുപാട് സ്വപ്നങ്ങള്‍ കണ്ടിരിക്കാം;
വിരലുകളൊന്നായ് മുറുകെപ്പിടിച്ചാ-
ദൂരങ്ങളൊക്കെയും കടന്നിരിക്കാം;
അകലുവാനാകാതെയോതോ വഴിവക്കില്‍
വിങ്ങും മനസ്സുമായ് നിന്നിരിക്കാം...

ഇവിടെ-
ഇന്ന്-
നീയെനിക്കന്യയാകുമ്പോള്‍;
എന്റെ കിനാക്കളെ
ചിതയിലേറ്റുമ്പോള്‍;
ഒരു കുഞ്ഞരിപ്രാവെന്റ
കരള്‍ക്കൂടിനുള്ളില്‍
കുഞ്ഞിളംചുണ്ടാല്‍
കൊത്തിമുറിക്കുമ്പോള്‍;
ഇറ്റുവീഴില്ലൊരുതുള്ളിയുമെന്റെ
വറ്റിവരണ്ടൊരീ കണ്ണുകളിലൂടവേ;
നൊന്തുപിടയില്ലെന്റെയീ ഹൃത്തടം
നോവറിയാതെ മരിക്കുന്നു ഞാന്‍...

Monday, November 26, 2012

പ്രണയം

എന്റെ കണ്ണുകളില്‍
എന്തിനാണ് നീ നനവ് പടര്‍ത്തിയത്?
എന്റെ സ്വപ്നങ്ങളില്‍
എന്തിനാണ് നീ കൂടൊരുക്കിയത്?
ഇന്നലെകളെന്നില്‍ കുടഞ്ഞിട്ട വേര്‍പ്പുനീ-
രെന്തിനാണ് നീ തുടച്ചുമാറ്റിയത്?

ഇരുളിന്റെ ഈ മഹാമൌനത്തിലൊരു ചെറു-
സ്വരബിന്ദുവായ് നീ വന്നതെന്തേ?
കെട്ടുപോയെന്നുനിനച്ചൊരാ ചെറുതിരി-
ക്കിത്തിരിവെട്ടമായ് വന്നതെന്തേ?
പിടയുമെന്‍ ജീവന്റെയുള്‍ത്തുടിപ്പാ-
യൊരു താളമായ്; ജീവനമന്ത്രമായി;
എന്തിനു വന്നു നീ, സ്വപ്നകന്യകേ,യീ-
മരുഭൂവിലമൃതവര്‍ഷമായി?

ഇന്നലെവരെയെന്റെ
നിനവുകളില്‍
രാക്കിളി പാട്ടൊന്നും പാടിയില്ല;
ഇന്നലെവരെയെന്റെ
കനവുകളില്‍
പാലൊളിച്ചന്ദ്രിക ചിരിച്ചുമില്ല;
മിഴിചിമ്മിയൊരുചെറുതാരവുമെന്നുടെ
കരളിലേക്കുറ്റുനോക്കിയില്ല;
ഒരുനിശാഗന്ധിയുമെന്റെ പൂന്തോപ്പില്‍
സൌരഭ്യമേകിയുണര്‍ന്നുമില്ല...

ഒരു പാഴ്തടിപോലെ
ഞാനലഞ്ഞു;
ജീവിതസാഗരതിരയിലൂടെ;
ചുഴികളില്‍ മുങ്ങിയും പൊങ്ങിയും; കൊടും-
കാറ്റിലുലഞ്ഞും മറിഞ്ഞും
കരയേതെന്നറിയാതലഞ്ഞും
തിരപ്പുറത്തലസം കിടന്നും; ഞാനെന്റെയീ
ജീവിതം വെറുതെയറിഞ്ഞു...

അറിഞ്ഞില്ല; ഞാനെനിക്കന്യമാണെന്നു
നിനച്ചൊരീ സ്നേഹപ്രവാഹത്തെ
അറിഞ്ഞില്ല; ഞാനെന്റെയുള്ളിലെ
നനവാര്‍ന്നൊരീ മഞ്ഞുതുള്ളിയെ
അറിഞ്ഞില്ല; ഞാനീ മുത്തും പവിഴവും
കോര്‍ത്തൊരുക്കുന്നൊരെന്‍ ജീവിതത്തെ
അറിഞ്ഞില്ല; ഞാനെന്റെ ഹൃത്തിനെ-തെല്ലും
അറിഞ്ഞില്ല ഞാനീ പ്രണയാര്‍ദ്രചിന്തയെ

വന്നു നീ-
നവ്യസുഗന്ധമായി;
വന്നു നീ-
അമൃതധാരയായി;
വന്നു നീ-
ഇളം തെന്നലായി;
വന്നു നീ-
വഴിവിളക്കായി...

ഏഴുനിറങ്ങളില്‍ മുക്കി ഞാനീ-
ഈറത്തുണ്ടുകളൊരുക്കിവെയ്ക്കാം;
അകലെയെന്നാകാശച്ചെരുവില്‍ നിനക്കായ്
ആത്മാനുരാഗകുടീരമൊരുക്കാം;
അവിടെന്റെ ഹൃദയം നിനക്കു നല്‍കാം
അവിടെന്റെ സ്നേഹം നിനക്കു നല്‍കാം

വരിക-
ഈ മണല്‍ക്കാടിനുമപ്പുറം,
ഈ മഹാസാഗരത്തിനുമപ്പുറം,
നമ്മുടെ
മുന്തിരിത്തോപ്പില്‍;
പരസ്പരമിത്തിരി
മധുരം നുണയാം...

തൊട്ടടുത്തുണ്ടുഞാന്‍ തെരുകിപ്പിടിക്കട്ടെ
എന്റെയീവലംകൈയ്യില്‍ നിന്റെയിടംകൈ
നടക്കാം-
നമുക്കീ പാതയിലൂടൊറ്റ-
നിഴലായ് പതിയെ നടക്കാം...
വരവേല്‍ക്കാം-
നമുക്കീ സ്നേഹസുഗന്ധത്തെ;
ഒരു ചെറുകാറ്റൊന്നിടറിയിളം-
ചില്ലയാകെ കുളിരണിഞ്ഞീടുന്നൊരീ
പുലരിയെ;
നമുക്കൊന്നായ് വരവേറ്റിടാം...
പരസ്പരം സ്നേഹിച്ചു മതിമറക്കാം...

Friday, November 2, 2012

തിരച്ചില്‍...

ജീവിതം പല മുറികളിലായി
അടക്കപ്പെട്ടിരിക്കുന്നു...
ഓരോ മുറിയിലും കയറിയിറങ്ങി
ഞാനെന്റെ ജീവീതം
നടന്നുതീര്‍ക്കുന്നു...

നിന്റെ ഗന്ധം-
കയറിയിറങ്ങുന്ന ഓരോ മുറിയിലും
അതെന്നെ വിടാതെ പിന്തുടരുന്നു;
അതുകൊണ്ടുതന്നെ
ഈ മുറികളെ ഞാന്‍ ഇഷ്ടപ്പെടുന്നു
ഒപ്പം-
നീ തന്ന മുറിവുകളെയും...

നിന്റെ സ്പര്‍ശം-
എന്റെ ഉള്ളംകയ്യില്‍ ഇപ്പോഴും
അതു നീറിപ്പുകയുന്നു;
ഒരു ചന്ദനക്കുറി എന്റെ നെറ്റിയില്‍
തണുത്തുവിറയ്ക്കുന്നു...
ഋതുക്കള്‍ നിന്റെ വിരല്‍ത്തുമ്പില്‍
തപസ്സിരുന്നുവോ?

നിന്റെ സ്നേഹം-
അലയൊടുങ്ങി തിരികെ പോകുമ്പോള്‍
നനഞ്ഞ മണലില്‍
പുതഞ്ഞ കാല്‍പ്പാടുകള്‍പോലെ;
ഇനിയൊരു തിരയായ്,
എന്റെ സ്നേഹത്തെ കവരാന്‍
ആര്‍ത്തലച്ചെത്തുംവരെ
അതങ്ങിനെതന്നെയായിരിക്കും

ഇവിടെ ഈ മുറികളിലോരോന്നിലും
ഞാന്‍ തിരയുന്നു;
നിന്റെ ഗന്ധം...
നിന്റെ സ്പര്‍ശം...
നിന്റെ സ്നേഹം...
ഒപ്പം-
നീ തന്ന മുറിവുകളും...