Thursday, September 4, 2008

കള്ളനായ രാജാവും നിസ്സഹായരായ ജനതയും

രാജാവ് കള്ളനെങ്കില്‍ പ്രജകള്‍ ആരെ വിശ്വസിക്കും. ലോകജനസംഖ്യയില്‍ രണ്ടാംസ്ഥാനം അഭിമാനപൂര്‍വം (?) അലങ്കരിക്കുന്ന നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി ലോകത്തിനോടാകെത്തന്നെ കള്ളം പറഞ്ഞുവെന്ന് തെളിഞ്ഞുകഴിഞ്ഞാല്‍ ഇനി ഏതറ്റം വരെ ഈ തല താഴ്ത്തിപിടിക്കേണ്ടിവരും. യുപിഎ ഗവണ്‍മെന്റ് ലോക്സഭയില്‍ വിശ്വാസം തേടിയത് രാഷ്ട്രീയതല്‍പരരായ എല്ലാവരും ടെലിവിഷന്‍ ചാനലുകളിലൂടെ തത്സമയം കണ്ടതാണ്. അതിന്റെ പരിസമാപ്തി ഇതുവരെ നാം കണ്ടതില്‍വെച്ചേറ്റവും നാണംകെട്ട തരത്തിലായിരുന്നുവെന്നുള്ളതും നാമോര്‍ക്കുന്നു. നോട്ടുകെട്ടുകള്‍ ലോക്സഭയ്ക്കുള്ളില്‍ നിരത്തിവെച്ചപ്പോള്‍ അതുവരെ കെട്ടിഘോഷിച്ചിരുന്ന രാഷ്ട്രീയമൂല്യങ്ങള്‍ കാറ്റില്‍പറന്നുപോയതും നാം കണ്ടു. എന്നാല്‍, അതിനെല്ലാമപ്പുറം അന്ന് ലോക്സഭയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ 123 കരാറിനെക്കുറിച്ച് പറഞ്ഞത് നാം കാണുകയും കേള്‍ക്കുകയും ചെയ്തു. ആണവകരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഒരു താല്‍പര്യത്തെയും ഇതു ഹനിക്കുന്നില്ല എന്നും നിര്‍ബാധം ആണവോര്‍ജം നമുക്ക് ലഭ്യമാകുമെന്നും ഇന്ത്യയുടെ ആണവപരീക്ഷണങ്ങളെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്നുമാണല്ലോ പ്രധാനമന്ത്രി വീമ്പിളക്കിയത്. എന്നാല്‍, ഇപ്പോള്‍ അമേരിക്ക പുറത്തുവിട്ട രേഖയില്‍ യാതൊരു സംശയത്തിനും ഇട നല്‍കാത്ത വിധം അവര്‍ വ്യക്തമാക്കുന്നത് ഇന്ത്യയ്ക്ക് നിര്‍ബാധം ആണവോര്‍ജം ലഭിക്കുമെന്നതിന് ഒരുറപ്പുമില്ല എന്നും ഇനി ഒരിക്കലും ഇന്ത്യ ആണവപരീക്ഷണം നടത്തില്ല എന്ന ഉറപ്പിലുമാണ് ഈ കരാര്‍ എന്നാണ്. ഒരു രാഷ്ട്രത്തെയാകെ വഞ്ചിക്കുന്ന രീതിയില്‍ ലോക്സഭയില്‍പോലും പ്രസ്താവന നടത്താന്‍ ഉളുപ്പില്ലാത്ത ഒരു പ്രധാനമന്ത്രിയും അദ്ദേഹത്തെ നയിക്കുന്ന പാര്‍ടിയും ഈ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നത്? ഇന്ത്യ-അമേരിക്ക ആണവകരാറില്‍ അമേരിക്ക കാട്ടുന്ന സുതാര്യതപോലും കാണിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് മടിച്ചെന്തിന്? സിപിഐ എം പറഞ്ഞതു നൂറുശതമാനം ശരിയായിരുന്നുവെന്നാണ് ഇതു കാട്ടുന്നത്. ഗവണ്‍മെന്റിനെ പിന്തുണയ്ക്കുന്നതില്‍നിന്നും പിന്മാറിയപ്പോള്‍, വര്‍ഗീയതയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നുപറഞ്ഞ് സിപിഐ എമ്മിനെ ആക്ഷേപിച്ചവര്‍, ദൂരവ്യാപകമായി ദുരന്തഫലം ഉണ്ടാക്കുന്ന ഈ കരാറിന്റെ ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങളെക്കുറിച്ച് ഏതു രീതിയില്‍ പ്രതികരിക്കുമെന്ന് അറിയാന്‍ കൌതുകമുണ്ട്. കള്ളനായ ഒരു പ്രധാനമന്ത്രിയുടെ കീഴില്‍ ജീവിക്കേണ്ടിവന്ന നമുക്ക് ഇതിനെ അതിജീവിക്കേണ്ടതുണ്ട്. സാമ്രാജ്യത്വത്തിനെ തൂത്തെറിയാന്‍ സഹനത്തിന്റെ സമരമാതൃക സൃഷ്ടിച്ച നാം നമ്മുടെ രാജ്യത്തെ ഒറ്റുകൊടുത്ത് പുത്തന്‍ കോളനിവല്‍ക്കരണത്തിന് അടിമപ്പെടുന്നതിനെ പ്രതിരോധിച്ചേ കഴിയൂ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ജനവഞ്ചകരെ ഈ മണ്ണില്‍നിന്നും എന്നെന്നേയ്ക്കുമായി തൂത്തെറിയാനും അതുവഴി മഹാത്മാഗാന്ധിയുടെ അഭിലാഷം (കോണ്‍ഗ്രസിനെ പിരിച്ചുവിടണം എന്ന് അവസാന നാളുകളില്‍ മഹാത്മാഗാന്ധി പറഞ്ഞിരുന്നല്ലോ) സാധ്യമാക്കാനും കഴിയണം. അതിനായി ഓരോ ഇന്ത്യക്കാരനും സ്വയം പാകപ്പെടണം.

No comments: