Monday, September 15, 2008

കാനനപര്‍വം

ഉറങ്ങുകെന്‍ മക്കളെ, ഉറങ്ങുക നിങ്ങള്‍
കനവുകള്‍ കാണാതെ, ഉറങ്ങുക നിങ്ങള്‍
ഇരുളിന്റെ മേലാട ഇഴകീറിയെത്തുന്ന
പൊരുളുണരുംവരെ ഉറങ്ങുക നിങ്ങള്‍

കാടാണ് നിങ്ങളെ കാക്കുന്നതെന്നുടെ
കാടിന്‍ മനസ്സാണ് നോക്കുന്നതിപ്പോഴും
ക്രൂരമൃഗങ്ങളുണ്ടാമിവിടെങ്കിലും-
ക്രൂരത പശിയകറ്റാന്‍ മാത്രമാണോര്‍ക്കുക!

വെയില്‍ തിളയ്ക്കുന്നുണ്ടീ പാറമടക്കി-
ലെങ്കിലും; ഒളിക്കാനൊരിടമാണിതോര്‍ക്കുക!
ഹിംസ്രജന്തുക്കള്‍ ഇരതേടിയാര്‍ത്തിടും
നാട്ടിടവഴികളെ മറയ്ക്കുമിടമാണിതോര്‍ക്കുക!

മതതിമിരമിവിടെയീ വഴികളില്‍
മദിച്ചുപുളയ്ക്കുന്നു; ആര്‍ത്തുവിളിക്കുന്നു;
വാളുകളുയര്‍ത്തുന്നു; ചുറ്റിനും ചുറ്റിനും
വാക്കുകളില്ലാത്ത ആര്‍ത്തനാദങ്ങള്‍!

സേവനവഴികളില്‍ പദമിടറാതെ
കുരിശിന്റെ വേദനയേറ്റുവാങ്ങി
നോവും മനസ്സിന്റെ ഈറന്‍ തുടിപ്പുകള്‍-
ക്കാശ്വാസമേകിയണഞ്ഞവര്‍ നിങ്ങള്‍

നിര്‍മലസ്നേഹത്തിന്‍ ദീപമായ് നിറഞ്ഞവര്‍
നിങ്ങള്‍ക്കുമഭയമീ ഇരുള്‍വീണ കാടുകള്‍
നിങ്ങള്‍താന്‍ മാറില്‍ തളര്‍ന്നുറങ്ങുന്നൊരീ
പൈതങ്ങളുറങ്ങട്ടെ- ദുഃസ്വപ്നങ്ങളില്ലാതെ

ഇമവെട്ടാതെയിരിക്കാം ഞാനിനിയീ
ഇരുള്‍പടരുന്നരീ ഇലപ്പടര്‍പ്പിനുള്ളില്‍
ഇവിടെയീ കാടിന്റെ ഹൃദയപത്മത്തില്‍
ഇനിയുമൊരിത്തിരി ഇടമൊരുക്കിടാം

ഇനിയൊരുഷസ്സിന്റെ കതിര്‍വെട്ടമുണരുന്ന
നാട്ടിടവഴികളില്‍ ശാന്തിമന്ത്രങ്ങളായ്
ഇരുളിന്റെ സന്തതികള്‍ക്കന്യമായ് തീരുന്ന
പൊന്‍വെളിച്ചമായ്, സൂര്യപ്രഭയായ്

മതഭേദമില്ലാതൊരിന്ത്യ പിറക്കുകില്‍
അതുവരേക്കുമൊരഭയമാകട്ടെയീ കാടു-
മീ കാടിന്‍ മനസ്സുമായ് നില്‍ക്കുന്ന
ഭാരതനാരി താന്‍ നോവും ഹൃദന്തവും

No comments: