Wednesday, October 29, 2008

ആപ്പിള്‍ കച്ചവടം

ദൈവങ്ങള്‍ക്ക് കിടപ്പാടമില്ലാതാകുന്നതും തെങ്ങിന്റെ മണ്ട ചീയുന്നതും തുലാവര്‍ഷ നിനവുകളല്ല. പറുദീസയില്‍നിന്ന് മനുഷ്യനെ ആട്ടിപ്പുറത്താക്കിയതോര്‍ത്താണ് ജോണ്‍ മില്‍ട്ടണ്‍ 'പാരഡൈസ് ലോസ്റ്റ്' എഴുതിയതും മനുഷ്യഗണത്തെ പ്രകീര്‍ത്തിച്ചതും. ദൈവനിന്ദയുടെ ഫലം ഓര്‍ത്ത് പേടിച്ചാകാം 'പാരഡൈസ് റീഗെയിന്‍ഡ്' എഴുതി പശ്ചാത്തപിച്ചത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചെകുത്താന്‍ ആപ്പിള്‍ കച്ചവടം നടത്താനെത്തിയത് വാസ്കോ ഡി ഗാമാ കപ്പലിറങ്ങിയതുപോലെയാണെന്ന് ഏതായാലും ആരും പറയില്ല. സ്വീകരിച്ച് ആനയിക്കാന്‍ ഒരു ഭരണകൂടവും തയ്യാറാകില്ല എന്നു വെറുതെയെങ്കിലും ആശ്വസിക്കാം. കാശ്മീരില്‍ പൊലീസിനോടേറ്റുമുട്ടി മലയാളികള്‍ കൊല്ലപ്പെട്ടു എന്നറിയുമ്പോള്‍, അതു വിനോദയാത്രയ്ക്കു പോയവരല്ല എന്നു മനസ്സിലാക്കുമ്പോള്‍, ആപ്പിള്‍ കച്ചവടം കുറേക്കാലമായി പൊന്നാനിയില്‍ പൊടിപൊടിക്കുകയാണെന്നുവേണം കരുതാന്‍. ചര്‍മ്മഛേദം നടത്തിയിറങ്ങുന്ന അപരന്മാരെ അച്ഛനമ്മമാര്‍ മരണശേഷമെങ്കിലും തള്ളിപ്പറയുന്നത് ആശ്വാസകരം! തീവ്രവാദികളെ തിരക്കി പൊലീസുകാര്‍ നാടെങ്ങും അലഞ്ഞുതിരിയുമ്പോള്‍, ഇത്രയും കാലം ഇതൊന്നും ഈ ഭരണകൂടം അറിയാതിരുന്നതിനെച്ചൊല്ലി പത്രങ്ങളായ പത്രങ്ങളെല്ലാം ആക്ഷേപം ചൊരിയുന്നത് പത്രധര്‍മം! ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം എക്സ്ക്ളൂസീവ് വാര്‍ത്തകളായി വായനക്കാരന് ഇത്രയുംകാലം നല്‍കിയ പത്രമുത്തശ്ശിമാരുടെ സ്വലേയും പ്രലേയുമൊന്നും നാട്ടില്‍ നടന്ന ആപ്പിള്‍കച്ചവടം ഇത്രയുംകാലം അറിഞ്ഞതുമില്ല; ഒരു ആപ്പിള്‍പോലും കണ്ടതുമില്ല. എന്നാല്‍, ഒരുകാര്യത്തില്‍ ഈ പത്രങ്ങള്‍ക്ക് ഒരു സംശയവുമില്ല. ഈ കച്ചവടം കേരളത്തില്‍ തുടങ്ങിയിട്ട് രണ്ടരവര്‍ഷമേ ആയിട്ടുള്ളൂ. അതു മൂന്നരത്തരം. അതിനുമുമ്പ് ദൈവത്തിന്റെ സ്വന്തം നാടുതന്നെയായിരുന്നു ഇവിടം! ആപ്പിള്‍ പോയിട്ട് ഒരു നാരങ്ങ പോലും ഇവിടുണ്ടായിരുന്നില്ല. പിന്നെയോ എല്ലാം കേരമയം. തെങ്ങിനൊക്കെ എന്തായിരുന്നു ഡിമാന്റ്? രണ്ടരവര്‍ഷക്കാലത്തെ ഭരണംകൊണ്ട് നാടിന് സംഭവിച്ച ഈ ദുര്‍ഗതിയില്‍ പ്രതിഷേധിച്ച് എം എം ഹസന്റെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിനുമുന്നില്‍ ഒരു ഏകദിന നിരാഹാരസമരം നടത്താനുള്ള സാധ്യത തള്ളിക്കളയാല്‍ കഴിയില്ല. തെങ്ങിന്റെ മണ്ടചീയല്‍ പരിഹരിക്കുക, സ്വന്തം നാട്ടിലേക്ക് ദൈവത്തെ തിരികെവിളിക്കുക - പാരഡൈസ് റീഗെയിന്‍ഡ് തപ്പിയാല്‍ ഈ ആവശ്യങ്ങള്‍ക്ക് പറ്റിയ മുദ്രാവാക്യങ്ങള്‍ ചിലപ്പോള്‍ കിട്ടിയേക്കും. ഏതായാലും ദൈവത്തിനു നന്ദി! കൂടെ കൂടെ സന്തോഷ്മാധവന്മാരും ശബരീനാഥുമാരും തീവ്രവാദനായകരും പത്രത്താളുകള്‍ക്ക് സ്ഥലം നിറച്ചുകൊടുക്കുന്നുണ്ടല്ലോ. രണ്ടരവര്‍ഷംമുമ്പ് ഇവരെല്ലാം ഇവിടെത്തന്നെ ഉണ്ടായിരുന്നുവെന്നും പത്രത്താളില്‍ ഒരു സിംഗിള്‍കോളം വാര്‍ത്തപോലും ഇവരെപ്പറ്റി വന്നിട്ടില്ലെന്നും ഓര്‍ക്കുമ്പോള്‍ അമ്പേ... ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിന്റെ ഒരു പോക്കേ....

No comments: