Sunday, September 26, 2010

വഹ്നികുണ്ഡവും ചെന്നിത്തലയും

കോണ്‍ഗ്രസിനിത് ശാപകാലമാണ്. സീറ്റ് കിട്ടിയവനും കിട്ടാത്തവനുമെല്ലാംകൂടെ ചേര്‍ന്ന്

പാവം ചെന്നിത്തലയ്ക്കിട്ട് ശാപത്തോടുശാപംതന്നെ. മോഹിച്ചത് കിട്ടിയില്ലായെന്ന പരാതി

കിട്ടിയവന്. കിട്ടാത്തവനാകട്ടെ, ഡെമോക്ളസിന്റെ വാളുപോലെ സംഘടനാതെരഞ്ഞെടുപ്പെന്ന

വാറോല കാരണം പ്രതികരിക്കാന്‍ കഴിയാത്തതിലുള്ള വിഷമവും. എല്ലാം കൂടെ

മനസ്സിലടക്കിപ്പിടിക്കുന്നതെങ്ങിനെ. പിന്നൊരു പോംവഴി, പണ്ടത്തെ വല്ല്യമ്മമാരുടെ മട്ടില്‍

കണ്ണുമടച്ച് ഒരു പ്രാക്കാണ്. ഇതിങ്ങിനെപോയാല്‍ ചെന്നിത്തലയ്ക്ക് ഇഹലോകവാസം

കഴിഞ്ഞാല്‍ ലഭിക്കുക വഹ്നികുണ്ഡമെന്ന നരകമാകുമോ എന്നാണ് ജനങ്ങളുടെ സന്ദേഹം.

വഹ്നികുണ്ഡമെന്നാല്‍, താന്‍ സുന്ദരനാണ്, സമര്‍ഥനാണ്, ധനവാനാണ്, പ്രമാണിയാണ്,

എന്നിങ്ങനെയുള്ള അഹംഭാവത്തോടുകൂടി ബന്ധുജനങ്ങളെയും മറ്റും കഠിനകഠിനം

പീഡിപ്പിക്കുന്നവന്‍, തന്റെ ശരീരത്തില്‍ എത്ര രോമങ്ങളുണ്ടോ അത്രയും കാലം

വഹ്നികുണ്ഡത്തില്‍ പതിച്ച് അവിടെക്കിടന്നു ദഹിക്കേണ്ടിവരും. ഇതു 'ദേവീഭാഗവത'ത്തിന്റെ

അഷ്ടമസ്കണ്ഡത്തില്‍ വിഷ്ണു നാരദനു പറഞ്ഞുകൊടുക്കുന്നതാണ്. എല്ലാദിവസവും

രാവിലെ ചുരുങ്ങിയത് ഒരുമണിക്കൂറെങ്കിലുമെടുത്ത് സുന്ദരനില്‍ സുന്ദരനാകുകയും

മുരളിയേക്കാള്‍ തനിക്ക് പ്രിയം വളര്‍ത്തുമകനായ ചെന്നിത്തലയെന്ന് ആവര്‍ത്തിച്ച

കരുണാമയനെ പുറംകാല്‍കോണ്ട് തോണ്ടിയെടുത്തെറിയാന്‍ സാമര്‍ഥ്യം കാട്ടിയ സമര്‍ഥനും

പാരമ്പര്യസ്വത്തും ജനസേവനവും കൊണ്ടു ഇക്കാലയളവില്‍ നേടിയെടുത്തതെത്ര എന്നു

തനിക്കുപോലും തിട്ടമില്ലാത്തവിധം ധനികനും സര്‍വോപരി 'ഇത്തരമാണുങ്ങള്‍ ഭൂമീലുണ്ടോ'

എന്നു ദ്യോതിപ്പിക്കുംവിധം പ്രമാണിയുമായ സാക്ഷാല്‍ ചെന്നിത്തലയ്ക്ക് ഈ ശാപവചസ്സുകള്‍

ഏറ്റുവാങ്ങേണ്ട വല്ല കാര്യവുമുണ്ടോ? അഖിലഭാരത സെക്രട്ടറിയായി കൊച്ചമ്മയുടെ

പരിലാളനങ്ങളേറ്റു വസിച്ച ആ കാലം, ഇങ്ങിനി തിരിച്ചുവരാത്തവണ്ണം പൊയ്പ്പോയതില്‍

ഇപ്പോള്‍ കുണ്ഠിതപ്പെട്ടിട്ടു എന്താ പ്രയോജനം? പോയ ബുദ്ധി ആന പിടിച്ചാലും

തിരിച്ചുകിട്ടുമോ? തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് എന്തായിരുന്നു ഗ്ളാമര്‍. മനോരമാദികള്‍

കണക്കുവെച്ച് കവിടി നിരത്തി തദ്ദേശവും അല്ലാത്തതുമായ എല്ലാ തെരഞ്ഞെടുപ്പുകളുടെയും

വിജയം ഗണിച്ചുപറഞ്ഞതാണ്. എന്നിട്ടും 'നാത്തൂന്‍ ഓച്ചിറയ്ക്കുപോയപോലെ'

തെരഞ്ഞെടുപ്പു അടക്കുംതോറും കിതപ്പേറുകയാണ്. കാലത്തെഴുന്നേറ്റ് ഓച്ചിറകുളിച്ചുതൊഴാന്‍

നടക്കുകയാണോ ഓടുകയാണോ എന്നു സംശയം തോന്നുമാറ് പാഞ്ഞുപോയ നാത്തൂന്‍,

കുളിച്ചുതൊഴല്‍ കഴിഞ്ഞ് നട്ടുച്ചയ്ക്ക് കിതച്ച് അവശയായി കടന്നുവന്നപോലെ, തെരഞ്ഞെടുപ്പ്

കഴിയുമ്പോള്‍ നടക്കണോ നെരങ്ങണോ കിടക്കണോ എന്ന മട്ടിലായിപ്പോകുമോ എന്ന

സംശയം ബാക്കി. ഏതായാലും ആറ്റുകാല്‍ രാധാകൃഷ്ണനെക്കണ്ട് ഒന്നു പ്രശ്നം

വെപ്പിക്കുന്നത് നന്നായിരിക്കും. സമര്‍ഥനും പ്രമാണിയുമായ ചെന്നിത്തലയ്ക്ക് അഹിതമായി

ഒന്നുംതന്നെ ആറ്റുകാലുകാരന്‍ പറയില്ല എന്നത് മൂന്നരത്തരം. അദ്ദേഹം ജയിക്കും

എന്നുപറഞ്ഞാല്‍ തോറ്റെന്ന് ഉറപ്പിക്കാന്‍ വാഴൂര്‍ പടിപ്പുരയിലൊന്നും പോകണ്ടായെന്നത്

പ്രമാണം.

No comments: