Thursday, July 16, 2009

വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും

സത്യമായിട്ടും, ഇത് അത്ഭുതം തന്നെയാണ്.
അയല്‍ക്കാരനെ പുകഴ്ത്തി, പുകഴ്ത്തി സ്വന്തം കുടുംബത്തില്‍നിന്നും അയാളെ പുറത്തുചാടിക്കാന്‍ പെട്ട പാട് വെറുതെയായിപ്പോയല്ലോ?
പറഞ്ഞുപറഞ്ഞ് അയാളെ ഒരു ദൈവതുല്യമാക്കാന്‍ എന്തൊക്കെ പറഞ്ഞൊപ്പിച്ചു.
എന്നിട്ടും-
സമയമായപ്പോള്‍ അയാള്‍ മുണ്ടും മുറക്കിയുടുത്ത് വായുമടച്ച് ഒറ്റയിരുപ്പാണ്.
സ്വപ്നം കണ്ടതൊക്കെ വെറുതെ.
കലികാലത്ത് ഇങ്ങിനെയുമുണ്ടാകാം.
വേലിക്കപ്പുറവും ഇപ്പുറവും നിന്ന് പോര് വിളിച്ചതൊക്കെ ഇന്നലെയുടെ മൌഢ്യങ്ങള്‍.
ഇന്ന് വേലിക്കകത്തും പുറത്തും സൌഹാര്‍ദത്തിനപ്പുറം ആരാധനയുടെ മണിമുഴക്കങ്ങളാണ്.
വയസ്സുകാലത്ത് നനഞ്ഞ പടക്കംപോലെ ചാരുകസേരയില്‍ അമര്‍ന്നിരിക്കേണ്ടയാളാണ് തോളില്‍ കൈയിട്ട് ഒപ്പത്തിനൊപ്പംനിന്ന് അങ്കംവെട്ടാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. കാര്യം വയസ്സായെങ്കിലും ചേകവര്‍ക്ക് അഭ്യാസമുറകളൊന്നും മറന്നിട്ടില്ലായെന്ന് കുറച്ചുകാലത്തിനുള്ളില്‍ത്തന്നെ മനസ്സിലായി. സ്വന്തം കുടുംബത്തിന്റെനേര്‍ക്കാണ് വാള്‍ത്തല വീശുന്നതെന്നതും അതിന് കൂട്ട് അയല്‍വാസി തന്നെയായതുമൊന്നും മൂപ്പിലാനെ തെല്ലും ബേജാറാക്കുന്നില്ല.
കാര്യം മൂപ്പിളമതര്‍ക്കംതന്നെ.
വയസ്സായെന്നു കരുതി ഭരണം കൈവിടാന്‍ കഴിയുമോ? പത്തായപ്പുരയുടെ താക്കോല്‍ മരണംവരെ മടിക്കുത്തില്‍തന്നെയുണ്ടാകണമെന്നായിരുന്നു സ്വപ്നം. കേസ് നടത്തി നടത്തി കുടുംബംതന്നെ വിറ്റുകളയും എന്നാക്ഷേപിച്ചാണ് അനന്തരവന്മാര്‍ ഗൂഢാലോചന തുടങ്ങിയത്. ഒന്നുമില്ലെങ്കിലും കാരണവര്‍ മോശക്കാരനല്ല എന്നെങ്കിലും ആലോചിക്കേണ്ടേ കുരുത്തംകെട്ട പിള്ളേര്‍?
പാരമ്പര്യമെന്നത് എന്താ... അത്ര ചെറിയ കാര്യമാണോ? മലയടിവാരത്ത് കുടിയേറിപ്പാര്‍ക്കാന്‍ എത്തിയകാലത്തെക്കുറിച്ചെങ്കിലും ഓര്‍ക്കണ്ടേ? പറഞ്ഞുകേട്ട അറിവെങ്കിലും അതേപ്പറ്റി കാണാതിരിക്കുമോ? ചേമന്തിപ്പുഴക്കപ്പുറം തലയുയര്‍ത്തിപ്പിടിച്ചുനിന്ന എട്ടുകെട്ടില്‍നിന്നും ഇറങ്ങിപ്പോന്നവരൊക്കെ മണ്ണടിഞ്ഞുപോയി. അവശേഷിക്കുന്നത് കാരണവരും പിന്നെ, വങ്കന്മാരായ രണ്ടുപേരുമാണ്. അവന്മാരൊക്കെ ആരോഗ്യം ക്ഷയിച്ച് വീട്ടില്‍തന്നെ കുത്തിയിരിപ്പാണ്. ഇയാള്‍ക്ക് അതു പറ്റുമോ? ഇത്രയും കാലം മൂത്തവരാണ് എന്ന പരിഗണനയില്‍ മരിച്ചുപോയ കാരണവന്മാരെയൊക്കെ അനുസരിച്ചു. ചിലപ്പോഴൊക്കെ ചില ചില്ലറ കുത്തിത്തിരിപ്പുകള്‍ നടത്തിയില്ലാ എന്നല്ല. പക്ഷെ, അവരൊക്കെ ഒപ്പം അടവുകള്‍ പഠിച്ചവരായതുകൊണ്ട് കളിയൊന്നും നടന്നില്ല.
ഇതിപ്പോള്‍ അങ്ങിനെയാണോ? കളരിത്തറയില്‍ അഭ്യാസമുറകളൊക്കെ പഠിപ്പിച്ചത് കാരണവര്‍ തന്നെയായിരുന്നല്ലോ? കാരണവര്‍ക്കറിയാത്ത അഭ്യാസങ്ങള്‍ ഇവന്മാരൊക്കെ ഏതു കളരിയില്‍ പോയാണോ പഠിച്ചത്? മലമുകളില്‍ കൃഷിയിറക്കാന്‍ പോയ സമയം നോക്കി അവന്മാര്‍ തുളുനാട്ടിലേക്ക് പോയിരുന്നോ? പോയിക്കാണും. അല്ലെങ്കില്‍, ഈ അടവുകളൊക്കെ സ്വന്തമാക്കുന്നത് എങ്ങിനെ. അതും മര്‍മാണിപ്രയോഗംതന്നെ പഠിച്ചുവന്നിരിക്കുന്നു. അഹങ്കാരികള്‍!
കാരണവരെ ഒപ്പം കൂട്ടാന്‍ പറ്റിയ സമയം ഇതാണെന്ന് മനസ്സിലാക്കാന്‍ വലിയ പഠിപ്പും പത്രാസുമൊന്നും വേണ്ടല്ലോ. അല്ലറ ചില്ലറ അടവുകളൊക്കെ നമ്മുടെ കൈയിലും ഉണ്ടല്ലോ. പിള്ളേരെയൊക്കെ വിളിച്ചുകൂട്ടി കാര്യം അവതരിപ്പിച്ചപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം. ഇതിപ്പോള്‍ അയലുവക്കത്തെ കുടുംബം കുട്ടിച്ചോറാക്കാന്‍ കിട്ടിയ അപൂര്‍വ സന്ദര്‍ഭമാണല്ലോ. വെറുതെ വിട്ടുകളയുന്നതെങ്ങനെ. പിള്ളേരെക്കൊണ്ട് ദിവസവും രാവിലെ പ്രശംസാപത്രം ഉറക്കെ വായിപ്പിക്കുകയായിരുന്നു ആദ്യപടി. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ കാരണവര്‍ ഇങ്ങോട്ട് നോക്കി ചിരിക്കാന്‍ തുടങ്ങി. വീഴാന്‍ തുടങ്ങിയെന്നു മനസ്സിലായപ്പോള്‍ കീര്‍ത്തനാലാപനം തുടങ്ങി. കര്‍ണാടകസംഗീതം വഴങ്ങിവരാന്‍ കുറച്ചുസമയമെടുത്തെങ്കിലും സംഗതി ജോറായി. ഇപ്പോള്‍ കാരണവര്‍ക്ക് മുള്ളണമെങ്കിലും തങ്ങളോട് ചോദിക്കാതെ പോകില്ല എന്ന സ്ഥിതിയായി. എല്ലാംകൊണ്ടും അയലുവക്കത്ത് കുളം കുഴിക്കാന്‍ പറ്റിയ സമയമെന്ന് നിനച്ചിരിക്കുമ്പോഴാണ് വെള്ളിടിപോലെ അവന്മാരുടെ അവസാനത്തെ അടവ്!
എല്ലാവനുംകൂടി കുടുംബയോഗം കൂടി കാരണവര്‍ക്ക് നല്ലനടപ്പ് വിധിച്ചിരിക്കുന്നു.
അയാള്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുമെന്നു പ്രതീക്ഷിച്ചതും വെറുതെയായി. കൃത്യസമയത്ത് അടവുകളൊക്കെ മറന്ന ചേകവരെപ്പോലെ മൌനം പൂണ്ടിരിക്കുകയാണ് അയാള്‍. ഇങ്ങനൊരു ചതി അയാള്‍ ചെയ്യുമെന്ന് ആരെങ്കിലും കരുതിയോ? പിള്ളേരെവെച്ച് സ്തുതിഗീതം പാടിച്ചതൊക്കെ വെറുതെയായി. ഇറങ്ങിപ്പോരണ്ടേ? രണ്ടുസെന്റ് സ്ഥലം ഇഷ്ടദാനം എഴുതിക്കൊടുക്കാന്‍പോലും കരുതിവെച്ചതാണ്. മൂപ്പിലാനെ അടിച്ചിറക്കുന്നത് സ്വപ്നം കണ്ടത് വെറുതെ. അവന്മാരൊക്കെക്കൂടി അയാള്‍ക്ക് നന്നാകാന്‍ സമയം കൊടുത്തിരിക്കുകയാണ്. അയാളാകട്ടെ, അവിടന്നൊട്ടിറങ്ങത്തില്ലാ എന്ന വാശിയിലും.
ആ ഒ എന്‍ വി എഴുതിപ്പിടിപ്പിച്ചത് തങ്ങളെക്കുറിച്ചായിരുന്നോ?
"വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം......''

Wednesday, June 3, 2009

നമുക്കും വേണ്ടേ ഒരു ചിരി...?

വര്‍ത്തമാനം ചിരിയുടെ സമസ്യാപൂരണത്തിലേക്ക് ഊളിയിടുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. പൊതുതെരഞ്ഞെടുപ്പും അതിന്റെ ചൂടന്‍ വര്‍ത്തമാനങ്ങളും മാധ്യമങ്ങളിലാകെ നിറഞ്ഞുനിന്ന വേളയില്‍ ജനത്തിന് ഏറ്റവുമധികം ലഭിച്ച ബോണസ്സായിരുന്നല്ലോ സ്ഥാനാര്‍ഥികളടക്കമുള്ള നേതാക്കളുടെ നിര്‍ത്താതെയുള്ള ചിരി. മേടവെയിലിന്റെ തളര്‍ച്ചയിലും മുഖത്ത് സ്ഥിരമായി കരുതിവെച്ച ഒരു ചിരി സ്ഥാനാര്‍ഥിയുടേതായിരുന്നു. അന്യോന്യം വെട്ടിവീഴ്ത്താനുള്ള വാക്കുകള്‍ കരുതലോടെ, ആയുധത്തിന്റെ മൂര്‍ച്ചയോടെ പ്രയോഗിക്കുമ്പോഴും ടിവി ചാനലുകളില്‍ കണ്ടത് പരിഹാസ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അഹങ്കാരത്തിന്റെയുമൊക്കെ ചിരിയായിരുന്നു. അവതാരകവേഷങ്ങളാകട്ടെ ഗൌരവമുഖംമൂടിയണിഞ്ഞുകൊണ്ട് സത്യത്തിന്റെ കഴുത്തുഞെരിച്ചുകൊല്ലുന്ന പ്രകിയക്കിടയിലും കൊമേഴ്സ്യല്‍ ബ്രേക്കുകളില്‍ ആര്‍ത്തട്ടഹസിച്ചു ചിരിക്കുന്ന കാഴ്ചകള്‍ യു-ട്യൂബുകളിലൂടെ ജനം അറിയുന്നു. ഇതു ചിരിയുടെ കാലം...
കേരളത്തിന് എന്നും അവകാശപ്പെടാന്‍ സ്വന്തമായി ഒരു ചിരിയുണ്ടായിരുന്നു. ചുവന്ന ചിരി. മാറുന്ന ലോകത്തില്‍ മാറ്റത്തിനുമുമ്പേ എന്നു പറയുംപോലെ ഇന്ത്യയിലാദ്യമായി ആ ചുവന്ന ചിരി പൊട്ടിവിരിഞ്ഞത് ഈ കേരളത്തിലായിരുന്നല്ലോ. മണ്ണില്‍ പണിയെടുക്കുന്നവന്‍ ചേറിലേക്ക് ഇറ്റുവീണ വിയര്‍പ്പുതുള്ളികള്‍ കുടഞ്ഞെറിഞ്ഞ് ആകാശത്തേക്ക് നോക്കി ചിരിച്ച ആ ചിരി. അതില്‍ ആത്മാര്‍ഥതയുടെ അംശമുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ പാര്‍ടി എന്ന് ഇന്നലെവരെ വിശ്വസിച്ചുപോന്ന കമ്യുണിസ്റ്റ് പാര്‍ടിയുടെ സംഘടനാപരമായ കെട്ടുറപ്പിന്റെ ആ ചിരി ഇന്നു എവിടെയാണാവോ? ഇന്ന് കേരളം മാറിയിരിക്കുന്നു. കഞ്ഞിപ്പശയ്ക്കു പകരം റിവൈവിന്റെ മോഡേണ്‍ കൂട്ടില്‍ വടിവൊപ്പിച്ചു നിറം പകര്‍ന്ന ഖദര്‍ചിരികള്‍ക്കു പിറകെ ജനം വായ്ത്താരി മുഴക്കുന്നു. അതുകണ്ട് വാപൊത്തി ചിരിക്കുന്ന വിപ്ളവകോമാളികള്‍ ചാനലുകളില്‍ നിറയുന്നു. കാല്‍ക്കീഴില്‍നിന്ന് ചോര്‍ന്നൊലിക്കുന്ന മണ്ണിനെ നോക്കി ഇക്കൂട്ടര്‍ ചിരിച്ചുമറിയുമ്പോള്‍, ഈ മണ്ണിന് ചോരയുടെ നിറം പകര്‍ന്ന ഒരുനൂറ് രക്തസാക്ഷികളുടെ ഓര്‍മകള്‍ പോലും ഇവരില്‍നിന്നും അന്യമായിരിക്കുന്നു എന്നുതന്നെ കരുതണം.
ചൈനയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഒരുപറ്റം കമ്യൂണിസ്റ്റ് വിരുദ്ധര്‍ ശ്രമിച്ചപ്പോള്‍ അവര്‍ തമ്പടിച്ചിരുന്ന ടിയാനെന്‍മെന്‍ സ്ക്വയറിലേക്ക് സൈന്യത്തെ അയച്ച ഗവണ്‍മെന്റ് നടപടിയെ ലോകമാകെ വിമര്‍ശിച്ചപ്പോഴും ചൈനീസ് സര്‍ക്കാര്‍ പറഞ്ഞത് ഒരു വലിയ സത്യമായിരുന്നു. ചൈനയിലെ കമ്യൂണിസ്റ്റ്പ്രസ്ഥാനം കെട്ടിപ്പടുത്തത് ലക്ഷക്കണക്കിന് ജനങ്ങള്‍ അവരുടെ സ്വത്തും ജീവനും നല്‍കിയാണ്. മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍, അച്ഛനമ്മമാരെ നഷ്ടപ്പെട്ട മക്കള്‍.... അങ്ങനെയെത്രയോ എത്രയോ ആളുകള്‍... തങ്ങളുടെ എല്ലാമെല്ലാം ആ പ്രസ്ഥാനത്തിനായി ത്യജിക്കുകയായിരുന്നു. അങ്ങനെയുള്ള ഒരു പ്രസ്ഥാനത്തെ നൂറോ ഇരുന്നൂറോ ആള്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എന്തു ചെയ്തും ആ പ്രസ്ഥാനത്തെ സംരക്ഷിക്കുക എന്നത് നാടിനുവേണ്ടി ജീവത്യാഗം ചെയ്ത ഓരോ രക്തസാക്ഷിയോടും ചെയ്യേണ്ട കടമയാണ്. അന്ന്, ലോകം മുഴുവനും കമ്യൂണിസ്റ്റ്വിരുദ്ധവികാരത്തില്‍ ചൈനയെ തള്ളിപ്പറഞ്ഞപ്പോഴും ആ സത്യം ഒരു പാല്‍പ്പുഞ്ചിരിയായി ഓരോ കമ്യൂണിസ്റ്റുകാരനും തിരിച്ചറിഞ്ഞിരുന്നു. ഇന്ന്, ഇവിടെ ഈ കൊച്ചുകേരളത്തില്‍, ഈ പ്രസ്ഥാനത്തെ തകര്‍ത്തെറിയാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നതാരാണ് എന്നു തിരിച്ചറിയാന്‍ ഒരു ചിരിപോലും ആവശ്യമില്ല എന്നറിയുക. എന്നാലും ആ ചിരി... അതൊരു കൊലച്ചിരി തന്നെയാണ്. ഈ പ്രസ്ഥാനത്തിനായി ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെ ഓര്‍മകള്‍ക്കുനേരെയുള്ള ഒരുതരം വെടലച്ചിരിയായിരുന്നു അത്. ഈ മനുഷ്യന്‍ ഈ നാടിന്റെ ബഹുമാനം അര്‍ഹിക്കുന്നില്ല. പേ പിടിച്ച നായയെപ്പോലെ ഇതിനെ ആട്ടിയോടിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ ഏറ്റവും നല്ല മുഹൂര്‍ത്തത്തില്‍, കഴിയുമെങ്കില്‍, അതാരെക്കൊണ്ടായാലും, ആ മുഖത്തേക്ക് എല്ലാ അറപ്പോടെയും വെറുപ്പോടെയും ഒന്നു കാര്‍ക്കിച്ചുതുപ്പാന്‍ കഴിഞ്ഞിരുന്നെങ്കില്‍... നമുക്കും ഒന്നു ചിരിക്കാമായിരുന്നു.

Wednesday, October 29, 2008

ആപ്പിള്‍ കച്ചവടം

ദൈവങ്ങള്‍ക്ക് കിടപ്പാടമില്ലാതാകുന്നതും തെങ്ങിന്റെ മണ്ട ചീയുന്നതും തുലാവര്‍ഷ നിനവുകളല്ല. പറുദീസയില്‍നിന്ന് മനുഷ്യനെ ആട്ടിപ്പുറത്താക്കിയതോര്‍ത്താണ് ജോണ്‍ മില്‍ട്ടണ്‍ 'പാരഡൈസ് ലോസ്റ്റ്' എഴുതിയതും മനുഷ്യഗണത്തെ പ്രകീര്‍ത്തിച്ചതും. ദൈവനിന്ദയുടെ ഫലം ഓര്‍ത്ത് പേടിച്ചാകാം 'പാരഡൈസ് റീഗെയിന്‍ഡ്' എഴുതി പശ്ചാത്തപിച്ചത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചെകുത്താന്‍ ആപ്പിള്‍ കച്ചവടം നടത്താനെത്തിയത് വാസ്കോ ഡി ഗാമാ കപ്പലിറങ്ങിയതുപോലെയാണെന്ന് ഏതായാലും ആരും പറയില്ല. സ്വീകരിച്ച് ആനയിക്കാന്‍ ഒരു ഭരണകൂടവും തയ്യാറാകില്ല എന്നു വെറുതെയെങ്കിലും ആശ്വസിക്കാം. കാശ്മീരില്‍ പൊലീസിനോടേറ്റുമുട്ടി മലയാളികള്‍ കൊല്ലപ്പെട്ടു എന്നറിയുമ്പോള്‍, അതു വിനോദയാത്രയ്ക്കു പോയവരല്ല എന്നു മനസ്സിലാക്കുമ്പോള്‍, ആപ്പിള്‍ കച്ചവടം കുറേക്കാലമായി പൊന്നാനിയില്‍ പൊടിപൊടിക്കുകയാണെന്നുവേണം കരുതാന്‍. ചര്‍മ്മഛേദം നടത്തിയിറങ്ങുന്ന അപരന്മാരെ അച്ഛനമ്മമാര്‍ മരണശേഷമെങ്കിലും തള്ളിപ്പറയുന്നത് ആശ്വാസകരം! തീവ്രവാദികളെ തിരക്കി പൊലീസുകാര്‍ നാടെങ്ങും അലഞ്ഞുതിരിയുമ്പോള്‍, ഇത്രയും കാലം ഇതൊന്നും ഈ ഭരണകൂടം അറിയാതിരുന്നതിനെച്ചൊല്ലി പത്രങ്ങളായ പത്രങ്ങളെല്ലാം ആക്ഷേപം ചൊരിയുന്നത് പത്രധര്‍മം! ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം എക്സ്ക്ളൂസീവ് വാര്‍ത്തകളായി വായനക്കാരന് ഇത്രയുംകാലം നല്‍കിയ പത്രമുത്തശ്ശിമാരുടെ സ്വലേയും പ്രലേയുമൊന്നും നാട്ടില്‍ നടന്ന ആപ്പിള്‍കച്ചവടം ഇത്രയുംകാലം അറിഞ്ഞതുമില്ല; ഒരു ആപ്പിള്‍പോലും കണ്ടതുമില്ല. എന്നാല്‍, ഒരുകാര്യത്തില്‍ ഈ പത്രങ്ങള്‍ക്ക് ഒരു സംശയവുമില്ല. ഈ കച്ചവടം കേരളത്തില്‍ തുടങ്ങിയിട്ട് രണ്ടരവര്‍ഷമേ ആയിട്ടുള്ളൂ. അതു മൂന്നരത്തരം. അതിനുമുമ്പ് ദൈവത്തിന്റെ സ്വന്തം നാടുതന്നെയായിരുന്നു ഇവിടം! ആപ്പിള്‍ പോയിട്ട് ഒരു നാരങ്ങ പോലും ഇവിടുണ്ടായിരുന്നില്ല. പിന്നെയോ എല്ലാം കേരമയം. തെങ്ങിനൊക്കെ എന്തായിരുന്നു ഡിമാന്റ്? രണ്ടരവര്‍ഷക്കാലത്തെ ഭരണംകൊണ്ട് നാടിന് സംഭവിച്ച ഈ ദുര്‍ഗതിയില്‍ പ്രതിഷേധിച്ച് എം എം ഹസന്റെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിനുമുന്നില്‍ ഒരു ഏകദിന നിരാഹാരസമരം നടത്താനുള്ള സാധ്യത തള്ളിക്കളയാല്‍ കഴിയില്ല. തെങ്ങിന്റെ മണ്ടചീയല്‍ പരിഹരിക്കുക, സ്വന്തം നാട്ടിലേക്ക് ദൈവത്തെ തിരികെവിളിക്കുക - പാരഡൈസ് റീഗെയിന്‍ഡ് തപ്പിയാല്‍ ഈ ആവശ്യങ്ങള്‍ക്ക് പറ്റിയ മുദ്രാവാക്യങ്ങള്‍ ചിലപ്പോള്‍ കിട്ടിയേക്കും. ഏതായാലും ദൈവത്തിനു നന്ദി! കൂടെ കൂടെ സന്തോഷ്മാധവന്മാരും ശബരീനാഥുമാരും തീവ്രവാദനായകരും പത്രത്താളുകള്‍ക്ക് സ്ഥലം നിറച്ചുകൊടുക്കുന്നുണ്ടല്ലോ. രണ്ടരവര്‍ഷംമുമ്പ് ഇവരെല്ലാം ഇവിടെത്തന്നെ ഉണ്ടായിരുന്നുവെന്നും പത്രത്താളില്‍ ഒരു സിംഗിള്‍കോളം വാര്‍ത്തപോലും ഇവരെപ്പറ്റി വന്നിട്ടില്ലെന്നും ഓര്‍ക്കുമ്പോള്‍ അമ്പേ... ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിന്റെ ഒരു പോക്കേ....

Friday, October 3, 2008

സത്യം


സത്യം
ഉടുതുണിയുരിഞ്ഞെറിഞ്ഞ വേശ്യയെപ്പോലെ
പലപ്പോഴും അതു അറപ്പുളവാക്കുന്നത്!
ചിലപ്പോഴൊക്കെ
കണ്ണടച്ചുകൊണ്ട് അതിനെ അംഗീകരിക്കുന്നു.
പലപ്പോഴും
അവഗണനയുടെ കല്ലുകള്‍
അവള്‍ക്കെതിരെ ആഞ്ഞെറിയുന്നു
എങ്കിലും-
കണ്‍മുനക്കോണാലൊരു വിളിയും
പ്രതീക്ഷിച്ച്
അതെപ്പോഴും ഒരുവിളിപ്പാടകലെ
കാത്തുനില്‍ക്കുന്നു.

Wednesday, October 1, 2008

പിതാവെ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല

മഹാപുരോഹിതന്റെ ദാസന്മാരില്‍ ഒരുവനും പത്രൊസ് കാതറുത്തവന്റെ ബന്ധുവുമായ ഒരാള്‍ പത്രൊസിനോട്, "ഞാന്‍ നിങ്ങളെ അയാളുടെ കൂടെ തോട്ടത്തില്‍വച്ചു കണ്ടല്ലോ?'' എന്നു പറഞ്ഞു.
പത്രൊസ് പിന്നെയും അതു നിഷേധിച്ചു. ആ നിമിഷം കോഴി കൂവി.'' (യോഹന്നാന്റെ സുവിശേഷം)
നിഷേധിക്കപ്പെട്ട സത്യങ്ങള്‍ കുരിശിന്റെ മഹത്വത്തെ വീണ്ടും വീണ്ടും അപഹാസ്യമാക്കുന്നു. ഏതാനും നാണയത്തുട്ടുകള്‍ക്കായി മനുഷ്യപുത്രനെ ഒറ്റുകൊടുത്തവര്‍ ഇന്നും പള്ളിമേടകളില്‍ അന്തിയുറങ്ങുന്നു. സഭയുടെ വഴിയില്‍ ആത്മസമര്‍പ്പണത്തിന്റെ വേദനയേറ്റുവാങ്ങിയ കുഞ്ഞാടുകള്‍ കൂട്ടം തെറ്റി അലയുമ്പോള്‍ വീഞ്ഞിന്റെ ലഹരിയുമായില്‍ അന്തിക്രിസ്തുമാര്‍ വര്‍ഗീയഫാസിസ്റ്റുകളുമായി സന്ധിസംഭാഷണം നടത്തുന്നു. അരമനകളില്‍ കച്ചവടത്തിന്റെ പുത്തന്‍ സമവാക്യങ്ങള്‍ അരങ്ങുതകര്‍ക്കുന്നു.
കന്യാസ്ത്രീകള്‍ തിരുവസ്ത്രമഴിയപ്പെട്ട് മാനഭംഗത്തിനിരയാകുന്ന കാലികയാഥാര്‍ഥ്യത്തെ കുങ്കുമക്കുറികൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുന്ന ചെറ്റത്തരത്തിന് 'ബിഷപ്പ്കൌണ്‍സില്‍' എന്നു പേരിടാമോ? ഒറീസയിലൊരു പൊലീസ്സ്റ്റേഷനില്‍ അക്രമത്തിനിരയായ ഫാ.തോമസ് ചെല്ലന്തറയ്ക്കും കന്യാസ്ത്രീകള്‍ക്കും തറയില്‍ ഇരിക്കേണ്ടിവന്നപ്പോള്‍ അക്രമി കസേരയിലിരുന്ന് പൊലീസുകാര്‍ക്ക് ഉത്തരവുകള്‍ നല്‍കുകയായിരുന്നു. ഇവിടെ, അതേ അക്രമികള്‍ക്ക് പള്ളിയരമനയില്‍ ആതിഥ്യത്തിന്റെ വീഞ്ഞുപാത്രം വെച്ചുനീട്ടിയ ബിഷപ് കൌണ്‍സില്‍ പത്രൊസിന്റെ നിഷേധങ്ങള്‍ക്ക് അടിവരയിടുകയായിരുന്നു.
ഇവര്‍ക്ക് ക്രിസ്തുദേവനെ അറിയില്ല... അറിയില്ല... തീര്‍ച്ചയായും അറിയില്ല.
യൂദാ ഒരു സംഘം പടയാളികളെയും, മുഖ്യപുരോഹിതന്മാരെയും പരീശന്മാരെയും അയച്ച ഉദ്യോഗസ്ഥന്മാരെയും കൂട്ടിക്കൊണ്ടു തോട്ടത്തിലെത്തി. അവര്‍ തീപ്പന്തങ്ങളും റാന്തലുകളും ആയുധങ്ങളും വഹിച്ചിരുന്നു.
തനിക്കു നേരിടുവാനുള്ളതെല്ലാം അറിഞ്ഞിട്ട് യേശു പുറത്തുചെന്ന്, "നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്?'' എന്നു ചോദിച്ചു.
"നസറായനായ യേശുവിനെ'' അവര്‍ മറുപടി പറഞ്ഞു.
"അതു ഞാന്‍ ആകുന്നു'' യേശു പറഞ്ഞു. അദ്ദേഹത്തെ ഒറ്റിക്കൊടുത്ത യൂദാ അവരോടു കൂടെ അവിടെ നിന്നിരുന്നു.
സമൃദ്ധമായ സല്‍ക്കാരത്തിനുശേഷം അരമനയില്‍നിന്നും പുറത്തുവന്ന ബിജെപിക്കാര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് തീര്‍ച്ചയായും ബിഷപ് കൌണ്‍സിലിലെ പ്രമാണിമാരായ പിതാക്കന്മാരും ഉണ്ടായിരുന്നിരിക്കും...
പിതാവെ... ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല.

Monday, September 15, 2008

കാനനപര്‍വം

ഉറങ്ങുകെന്‍ മക്കളെ, ഉറങ്ങുക നിങ്ങള്‍
കനവുകള്‍ കാണാതെ, ഉറങ്ങുക നിങ്ങള്‍
ഇരുളിന്റെ മേലാട ഇഴകീറിയെത്തുന്ന
പൊരുളുണരുംവരെ ഉറങ്ങുക നിങ്ങള്‍

കാടാണ് നിങ്ങളെ കാക്കുന്നതെന്നുടെ
കാടിന്‍ മനസ്സാണ് നോക്കുന്നതിപ്പോഴും
ക്രൂരമൃഗങ്ങളുണ്ടാമിവിടെങ്കിലും-
ക്രൂരത പശിയകറ്റാന്‍ മാത്രമാണോര്‍ക്കുക!

വെയില്‍ തിളയ്ക്കുന്നുണ്ടീ പാറമടക്കി-
ലെങ്കിലും; ഒളിക്കാനൊരിടമാണിതോര്‍ക്കുക!
ഹിംസ്രജന്തുക്കള്‍ ഇരതേടിയാര്‍ത്തിടും
നാട്ടിടവഴികളെ മറയ്ക്കുമിടമാണിതോര്‍ക്കുക!

മതതിമിരമിവിടെയീ വഴികളില്‍
മദിച്ചുപുളയ്ക്കുന്നു; ആര്‍ത്തുവിളിക്കുന്നു;
വാളുകളുയര്‍ത്തുന്നു; ചുറ്റിനും ചുറ്റിനും
വാക്കുകളില്ലാത്ത ആര്‍ത്തനാദങ്ങള്‍!

സേവനവഴികളില്‍ പദമിടറാതെ
കുരിശിന്റെ വേദനയേറ്റുവാങ്ങി
നോവും മനസ്സിന്റെ ഈറന്‍ തുടിപ്പുകള്‍-
ക്കാശ്വാസമേകിയണഞ്ഞവര്‍ നിങ്ങള്‍

നിര്‍മലസ്നേഹത്തിന്‍ ദീപമായ് നിറഞ്ഞവര്‍
നിങ്ങള്‍ക്കുമഭയമീ ഇരുള്‍വീണ കാടുകള്‍
നിങ്ങള്‍താന്‍ മാറില്‍ തളര്‍ന്നുറങ്ങുന്നൊരീ
പൈതങ്ങളുറങ്ങട്ടെ- ദുഃസ്വപ്നങ്ങളില്ലാതെ

ഇമവെട്ടാതെയിരിക്കാം ഞാനിനിയീ
ഇരുള്‍പടരുന്നരീ ഇലപ്പടര്‍പ്പിനുള്ളില്‍
ഇവിടെയീ കാടിന്റെ ഹൃദയപത്മത്തില്‍
ഇനിയുമൊരിത്തിരി ഇടമൊരുക്കിടാം

ഇനിയൊരുഷസ്സിന്റെ കതിര്‍വെട്ടമുണരുന്ന
നാട്ടിടവഴികളില്‍ ശാന്തിമന്ത്രങ്ങളായ്
ഇരുളിന്റെ സന്തതികള്‍ക്കന്യമായ് തീരുന്ന
പൊന്‍വെളിച്ചമായ്, സൂര്യപ്രഭയായ്

മതഭേദമില്ലാതൊരിന്ത്യ പിറക്കുകില്‍
അതുവരേക്കുമൊരഭയമാകട്ടെയീ കാടു-
മീ കാടിന്‍ മനസ്സുമായ് നില്‍ക്കുന്ന
ഭാരതനാരി താന്‍ നോവും ഹൃദന്തവും

Thursday, September 4, 2008

കള്ളനായ രാജാവും നിസ്സഹായരായ ജനതയും

രാജാവ് കള്ളനെങ്കില്‍ പ്രജകള്‍ ആരെ വിശ്വസിക്കും. ലോകജനസംഖ്യയില്‍ രണ്ടാംസ്ഥാനം അഭിമാനപൂര്‍വം (?) അലങ്കരിക്കുന്ന നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി ലോകത്തിനോടാകെത്തന്നെ കള്ളം പറഞ്ഞുവെന്ന് തെളിഞ്ഞുകഴിഞ്ഞാല്‍ ഇനി ഏതറ്റം വരെ ഈ തല താഴ്ത്തിപിടിക്കേണ്ടിവരും. യുപിഎ ഗവണ്‍മെന്റ് ലോക്സഭയില്‍ വിശ്വാസം തേടിയത് രാഷ്ട്രീയതല്‍പരരായ എല്ലാവരും ടെലിവിഷന്‍ ചാനലുകളിലൂടെ തത്സമയം കണ്ടതാണ്. അതിന്റെ പരിസമാപ്തി ഇതുവരെ നാം കണ്ടതില്‍വെച്ചേറ്റവും നാണംകെട്ട തരത്തിലായിരുന്നുവെന്നുള്ളതും നാമോര്‍ക്കുന്നു. നോട്ടുകെട്ടുകള്‍ ലോക്സഭയ്ക്കുള്ളില്‍ നിരത്തിവെച്ചപ്പോള്‍ അതുവരെ കെട്ടിഘോഷിച്ചിരുന്ന രാഷ്ട്രീയമൂല്യങ്ങള്‍ കാറ്റില്‍പറന്നുപോയതും നാം കണ്ടു. എന്നാല്‍, അതിനെല്ലാമപ്പുറം അന്ന് ലോക്സഭയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ 123 കരാറിനെക്കുറിച്ച് പറഞ്ഞത് നാം കാണുകയും കേള്‍ക്കുകയും ചെയ്തു. ആണവകരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഒരു താല്‍പര്യത്തെയും ഇതു ഹനിക്കുന്നില്ല എന്നും നിര്‍ബാധം ആണവോര്‍ജം നമുക്ക് ലഭ്യമാകുമെന്നും ഇന്ത്യയുടെ ആണവപരീക്ഷണങ്ങളെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്നുമാണല്ലോ പ്രധാനമന്ത്രി വീമ്പിളക്കിയത്. എന്നാല്‍, ഇപ്പോള്‍ അമേരിക്ക പുറത്തുവിട്ട രേഖയില്‍ യാതൊരു സംശയത്തിനും ഇട നല്‍കാത്ത വിധം അവര്‍ വ്യക്തമാക്കുന്നത് ഇന്ത്യയ്ക്ക് നിര്‍ബാധം ആണവോര്‍ജം ലഭിക്കുമെന്നതിന് ഒരുറപ്പുമില്ല എന്നും ഇനി ഒരിക്കലും ഇന്ത്യ ആണവപരീക്ഷണം നടത്തില്ല എന്ന ഉറപ്പിലുമാണ് ഈ കരാര്‍ എന്നാണ്. ഒരു രാഷ്ട്രത്തെയാകെ വഞ്ചിക്കുന്ന രീതിയില്‍ ലോക്സഭയില്‍പോലും പ്രസ്താവന നടത്താന്‍ ഉളുപ്പില്ലാത്ത ഒരു പ്രധാനമന്ത്രിയും അദ്ദേഹത്തെ നയിക്കുന്ന പാര്‍ടിയും ഈ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നത്? ഇന്ത്യ-അമേരിക്ക ആണവകരാറില്‍ അമേരിക്ക കാട്ടുന്ന സുതാര്യതപോലും കാണിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് മടിച്ചെന്തിന്? സിപിഐ എം പറഞ്ഞതു നൂറുശതമാനം ശരിയായിരുന്നുവെന്നാണ് ഇതു കാട്ടുന്നത്. ഗവണ്‍മെന്റിനെ പിന്തുണയ്ക്കുന്നതില്‍നിന്നും പിന്മാറിയപ്പോള്‍, വര്‍ഗീയതയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നുപറഞ്ഞ് സിപിഐ എമ്മിനെ ആക്ഷേപിച്ചവര്‍, ദൂരവ്യാപകമായി ദുരന്തഫലം ഉണ്ടാക്കുന്ന ഈ കരാറിന്റെ ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങളെക്കുറിച്ച് ഏതു രീതിയില്‍ പ്രതികരിക്കുമെന്ന് അറിയാന്‍ കൌതുകമുണ്ട്. കള്ളനായ ഒരു പ്രധാനമന്ത്രിയുടെ കീഴില്‍ ജീവിക്കേണ്ടിവന്ന നമുക്ക് ഇതിനെ അതിജീവിക്കേണ്ടതുണ്ട്. സാമ്രാജ്യത്വത്തിനെ തൂത്തെറിയാന്‍ സഹനത്തിന്റെ സമരമാതൃക സൃഷ്ടിച്ച നാം നമ്മുടെ രാജ്യത്തെ ഒറ്റുകൊടുത്ത് പുത്തന്‍ കോളനിവല്‍ക്കരണത്തിന് അടിമപ്പെടുന്നതിനെ പ്രതിരോധിച്ചേ കഴിയൂ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ജനവഞ്ചകരെ ഈ മണ്ണില്‍നിന്നും എന്നെന്നേയ്ക്കുമായി തൂത്തെറിയാനും അതുവഴി മഹാത്മാഗാന്ധിയുടെ അഭിലാഷം (കോണ്‍ഗ്രസിനെ പിരിച്ചുവിടണം എന്ന് അവസാന നാളുകളില്‍ മഹാത്മാഗാന്ധി പറഞ്ഞിരുന്നല്ലോ) സാധ്യമാക്കാനും കഴിയണം. അതിനായി ഓരോ ഇന്ത്യക്കാരനും സ്വയം പാകപ്പെടണം.