Saturday, April 19, 2014

രേഖാചിത്രം

തെരുവ് ഇരുള്‍ മൂടിക്കഴിഞ്ഞു.
വഴിവിളക്കുകള്‍ ഒന്നൊഴിയാതെ കണ്ണടച്ചു.
അടച്ചിട്ട വാതിലിനു മുന്നില്‍
എന്തുചെയ്യണമെന്നറിയാതെ
ഞാന്‍ നില്‍ക്കുന്നു.
എന്നില്‍നിന്നും കവര്‍ന്നെടുത്ത
മുത്തുകളും പവിഴങ്ങളുമെല്ലാം
ഈ വാതിലിനപ്പുറം
എന്നില്‍നിന്നകന്ന്
അപരിചിതമായിരിക്കുന്നു.
നെഞ്ചിനുള്ളില്‍
ഒരു തേങ്ങല്‍ അമര്‍ന്നുലയുന്നു.
ഈ ശൂന്യത എന്നെ ഭയപ്പെടുത്തുന്നു.
ഇവിടെ ഞാനൊറ്റയ്ക്കാണ്.
ഇറ്റു സാന്ത്വനത്തിനായി
തല ചായ്ക്കാന്‍
ഒരു ചുമലും എനിക്കായി കാത്തിരിക്കുന്നില്ല.
ചിന്തകള്‍ തിരകളായി തേങ്ങിക്കരയുന്നു.
പിന്നെ തലതല്ലിച്ചിതറുന്നു.
കുന്നിറങ്ങിവന്ന
ഒരു പ്രവാഹത്തിലായിരുന്നു
എന്റെ പ്രണയം കുത്തിയൊഴുകിയത്.
ഏതൊക്കെയോ ചുഴികളില്‍ ചുറ്റിത്തിരിഞ്ഞ്,
പാറക്കൂട്ടങ്ങളില്‍ കയറിയിറങ്ങി,
മണല്‍ക്കൂനകളെ നനയിച്ച്,
ചെടിത്തലപ്പുകളില്‍ ഇക്കിളിയിട്ട്,
ഒടുവില്‍....
വറ്റിവരണ്ട്,
കരള്‍ നീറി,
ഉടല്‍ മെലിഞ്ഞ്...
ഈ തെരുവില്‍
ആരോ കോറിയിട്ട
വരകള്‍പോലെ
ഞാന്‍...

1 comment:

സൗഗന്ധികം said...

ഇരുൾ ജീവനെ പൊതിഞ്ഞു;
ചിതൽ പ്രാണനിൽ മേഞ്ഞു;
കിതയ്ക്കുന്നു നീ ശ്വാസമേ....


നല്ല കവിത

ശുഭാശംസകൾ....